2014, ജൂലൈ 23, ബുധനാഴ്‌ച

സമര്‍പ്പണം



ഇന്നലെ ഓഫീസിലേക്ക് പോകാന്‍ വാഹനവും കാത്തു നില്ക്കുന്നതിനിടെ കാലിലെന്തോ തടഞ്ഞു . എന്തിലോ ഒന്ന് ചവിട്ടി .
വല്ല കടലാസും ആണെന്ന് കരുതി . നോക്കുമ്പോള്‍ കടലാസല്ല .
അമ്പത് റിയാലാണ് . ആരുടെയെങ്കിലും പേഴ്സില്‍ നിന്ന് വീണതാവും .

ഞാനതെടുക്കാതെ വാഹനത്തില്‍ കേറി .
'വീണു കിട്ടുന്ന ഒരു സാധനവും എടുക്കരുത്' എന്ന് ഉമ്മ ചെറുപ്പത്തിലെ പഠിപ്പിച്ചതാണ് .

ഒരിക്കല്‍ കുട്ടി ആയിരിക്കുമ്പോ ള്‍ ഇത് പോലെ ഒരു രണ്ടു ഉറുപ്പിക വഴിയില്‍ നിന്ന് കിട്ടി . ഞാനതെടുത്ത് വീട്ടിലേക്കു ചെന്ന് ഉമ്മയോട് പറഞ്ഞു :

ഉമ്മാ എനിക്ക് രണ്ടുറുപ്പ്യ കിട്ടി വജ്ജ്ന്ന് (വജ്ജ് - വഴി )
അന്ന് രണ്ടുറുപ്പ്യ ക്കൊക്കെ വലിയ വിലയുള്ള കാലമാണ് .
ഉടനെ ഉമ്മ എന്നോട് പറഞ്ഞു :

'ആരാന്റെ മൊതല് എടുക്കാന്‍ പാടില്ല
ഇത് കിട്ട്യേടത്ത് തന്നെ കൊണ്ടോയി ഇട് '

അന്ന് ഉമ്മ പറഞ്ഞ പോലെ ചെയ്തു .
കിട്ടിയ ഇടത്ത് തന്നെ കൊണ്ട് പോയി ഇട്ടു .

പിന്നീട് പലപ്പോഴും വഴിയില്‍ പലതും വീണു കിടക്കുന്നത്
കണ്ടിട്ടുണ്ട് . എടുക്കില്ല . അന്നേരം ഉമ്മയുടെ മുഖം മനസ്സില് തെളിയും . അപ്പോഴും ഉമ്മയെ ഓര്‍ത്തു .
കൂട്ടത്തില്‍ മറന്നു പോയിരുന്ന ഒരു അനുഭവം കൂടി
ഓര്‍ മ്മ യിലെത്തി .

ഒരു മധ്യവസ്ക്കനി ല്‍ നിന്ന് ഓര്‍മ്മകള്‍ ഒരു പത്തു വയസ്സുകാരനിലേക്ക് പിറകോട്ടു പറന്നു .

അവിടെ മൂന്ന് മുഖങ്ങള്‍ ചിരി തൂകി നില്ക്കുന്നുണ്ട് .
ഒന്ന് : എന്റെ പ്രിയപ്പെട്ട ശങ്കരന്‍ മാഷിന്റെ
രണ്ട് : കൂടെ പഠിച്ചിരുന്ന റംലയുടെ
മൂന്ന് : പ്രിയപ്പെട്ട ഉമ്മയുടെ .

ഇരിങ്ങാട്ടിരി എ എം എല്‍ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍
ഥി ആണ് ഞാന്‍ . അക്കാലത്ത് ആഴ്ച അവസാനം ലാസ്റ്റ് പിര്യേഡ്‌ സാഹിത്യ സമാജം ഉണ്ടാകും .
കുട്ടികള്‍ അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും . പാട്ടും പ്രസംഗവും ഡാന്‍സും പദ്യം ചൊല്ലലും ഒക്കെ ഉണ്ടാകും .
പിന്നെ ഉപന്യാസവും .

ഓരോ ആഴ്ചയ്ക്കുള്ള വിഷയം നേരത്തെ കണ്ടെത്തും .
പ്രസംഗവും പ്രബന്ധവും ആ വിഷയത്തെ കുറിച്ചാവണം .

പ്രസംഗം പ്രബന്ധം എന്നൊക്കെ പറയുമെങ്കിലും വലിയ നിലക്ക് പ്രസംഗിക്കാനോ പ്രബന്ധം അവതരിപ്പിക്കാനോ ഒന്നും ഒരു കുട്ടിക്കും കഴിയില്ല . എന്നാലും ചിലരൊക്കെ എന്തെങ്കിലും പറയും .

സഭാ കമ്പം തീര്‍ ക്കാനായാല്‍ അത്രയും ആയല്ലോ എന്ന് കരുതിയാവണം മാഷ്‌ അങ്ങനെ ചെയ്യിപ്പിച്ചി രുന്നത് എന്ന് ഇന്ന് തിരിച്ചറിയുന്നു .

പാട്ട് പാടാ നൊ ന്നും എനിക്കറിയില്ല . പ്രസംഗം എന്ന് പറഞ്ഞു ഇടയ്ക്ക് എന്തെങ്കിലും പറഞ്ഞു പോരും . മുട്ടുകള്‍ കൂട്ടിയിടിക്കും . വായിലെ വെള്ളം വറ്റും . എന്നാലും സാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പേടിച്ചാണെങ്കിലും ഒരു കൈ നോക്കും .

പ്രസംഗത്തിനും പ്രബന്ധത്തിനുമായി കൊച്ചു കൊച്ചു വിഷയങ്ങളാവും തെരഞ്ഞെടുക്കുക . അതും കുട്ടികള്‍ കണ്ടെത്തുകയാണ് ചെയ്യുക . അച്ചടക്കം , വായന, സ്നേഹം , അമ്മ അങ്ങനെ കൊച്ചു കുട്ടികള്ക്ക് കൂടി എന്തെങ്കിലും പറയാന്‍ പറ്റുന്ന വിഷയങ്ങള്‍ .

ഒരിക്കല്‍ 'സത്യം പറയല്‍' എന്ന വിഷയം ആണ് തെരഞ്ഞെടുത്തത്
എന്ന് കണ്ടപ്പോള്‍ മാഷോട് ഞാന്‍ പറഞ്ഞു :

'സര്‍ പ്രബന്ധത്തിന് എന്റെ പേര് എഴുതിക്കോളൂ . അങ്ങനെ പറയാന്‍ ഒരു ധൈര്യം കിട്ടിയതിന്റെ പിന്നില്‍ വേറെ ഒരു ഉപകഥ ഉണ്ട് .
അത് ഈ കുറിപ്പിന്റെ അവസാനം മനസ്സിലാകും .

നിശ്ചയിച്ച ദിവസം വന്നു . ആദ്യം സ്വാഗതം .
ക്ലാസ് ലീഡര്‍ .
ഉദ്ഘാടനത്തിന് ഒരു കുട്ടി - പേര് ഓ ര്‍ മ്മയില്ല -
അത് കഴിഞ്ഞാണ് പ്രബന്ധം .

മുമ്പേ എഴുതി തയ്യാറാക്കി കൊണ്ട് വന്നിരുന്നു ഞാന്‍ .
കുറെ വട്ടം വായിച്ചു പഠിക്കുകയും ചെയ്തിരുന്നു .
അത് കൊണ്ട് കുറച്ചൊക്കെ ധൈര്യം ഉണ്ട് .
പിന്നെ നോക്കി വായിക്കുകയും ആണല്ലോ .

നന്നായി അവതരിപ്പിച്ചു . നല്ല കയ്യടി കിട്ടി .
ശങ്കരന്‍ മാഷ് പ്രബന്ധ വായന കഴിഞ്ഞു എന്നെ അനുമോദിച്ചു കുറെ പറഞ്ഞു .
പക്ഷേ ആ വാക്കുകള്‍ ഒന്നും എന്റെ മനസ്സിനെ സന്തോഷിപ്പിച്ചില്ല
എന്ന് മാത്രമല്ല വല്ലാത്ത ഒരു വിഷമം തോന്നിപ്പിക്കുകയും ചെയ്തു .

ക്ലാസ് കഴിഞ്ഞു റംല എന്റെ അടുത്തു ഓടി വന്നു ചോദിച്ചു .
'നൊണ പറയരുത് . അത് ഇജ്ജ് സ്വന്തം എയുത്യതാണോ.. ' ?

ഞാനൊന്നു പരുങ്ങി . സമ്മതിക്കാനും വയ്യ സമ്മതിക്കാതിരിക്കാനും വയ്യ . ഞാന്‍ ഒന്നും മിണ്ടാതെ നിന്നു .

അപ്പോഴാണ്‌ അവളുടെ അടുത്ത കമന്റ് .
അത് മദ്രസ്സയിലെ നാലാം ക്ലാസ്സിലെ അഖ് ലാഖ് ത്തെ 'സത്യം പറയല്‍ ' ഈച്ച കോപ്പി അടിച്ചതല്ലേ ?

ഞാനാകെ ചമ്മി പോയി .
അവള്‍ അതും പറഞ്ഞു ഓടിപ്പോയി

ഞാനും അവളും സ്കൂളില്‍ മാത്രമല്ല മദ്രസ്സയിലും 
ഒരേ ക്ലാസ്സിലായിരുന്നു .

അവള്‍ പറഞ്ഞത് ശരിയായിരുന്നു .
മദ്രസ്സയിലെ ആഖ് ലാ ഖിലെ 'സത്യം പറയല്‍ ' എന്ന അറബി മലയാളത്തിലുള്ള പാഠം മലയാളത്തിലാക്കി
അവതരിപ്പിച്ചതാണ് ഞാന്‍ !!

എനിക്ക് വലിയ വിഷമം തോന്നി .
അവള്‍ അത് കണ്ടു പിടിച്ചതില്‍ മാത്രമല്ല ശങ്കരന്‍ മാഷ് പറഞ്ഞതിനൊന്നും ഞാനര്‍ഹനല്ല എന്ന വിഷമവും ഉണ്ടായിരുന്നു .

അന്ന് വീട്ടില് ചെന്നപ്പോള്‍ ഉമ്മാനോട് ഞാന്‍ ഉണ്ടായതൊക്കെ
പറഞ്ഞു . 'സാരല്ല , കയിഞ്ഞത് കയിഞ്ഞു .
നാളെ മാസ്റ്റൊട് പോയി സത്യം പറയണം .
ഉമ്മ പറഞ്ഞു .

ഞാന്‍ പിറ്റേന്ന് സ്കൂളില്‍ ചെന്ന് ഇന്റര്‍ വെല്‍ സമയത്ത് സ്റ്റാഫ് റൂമിലേക്ക്‌ മടിച്ചു മടിച്ചു ചെന്നു .
ഉള്ളില്‍ പേടിയുണ്ട് .
മാഷ്‌ എന്താണ് പറയുക എന്നറിയില്ല .
ഹൃദയം പടാ പാടാ മിടിക്കുന്നുണ്ട്‌

ചെല്ലുമ്പോള്‍ മാഷെ കസേരയില്‍ അദ്ദേഹം ഉണ്ട് .
മെല്ലെ ചെന്ന് ഒറ്റ വീര്‍ പ്പിന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .

മറുപടി എന്ത് പറയും എന്ന് അറിയാതെ പേടിച്ചു നില്‍ക്കുമ്പോള്‍
അദ്ദേഹം എന്റെ പുറത്തു തട്ടി പറഞ്ഞു :
മിടുക്കന്‍ ! നല്ല കുട്ടി . തെറ്റ് ആര്‍ക്കും പറ്റും അത് തിരിച്ചറിയുന്നതും എറ്റു പറയുന്നതും നല്ല കുട്ടികളുടെ ലക്ഷണമാണ് .

പിറ്റേന്ന് ക്ലാസ്സില്‍ വന്നപ്പോള്‍ മാഷ് ഈ വിഷയം എല്ലാ കുട്ടികളോടും പറഞ്ഞു . എന്നിട്ട് എന്റെ ആ സമീപനത്തെ ഒരു പാട് അഭിനന്ദിച്ചു .
ആ വാക്കുകള്‍ തേന്മഴ പോലെയാണ് മനസ്സില്‍ പെയ്തു കൊണ്ടിരുന്നത് !

മരണപ്പെട്ടു പോയ എന്റെ പ്രിയപ്പെട്ട ഉമ്മാക്കും
ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ പ്രിയങ്കരനായ ശങ്കരന്‍ മാഷ്ക്കും
ഒരു പാവം വീട്ടമ്മയായി കഴിയുന്ന എന്റെ പ്രിയ കൂട്ടുകാരി
റംലത്തിനും സമര്‍പ്പണം


നോമ്പ്




ചിലര്‍ക്ക്
തീറ്റയുടെ ,
ഉറക്കിന്റെ ,
പത്തിരിയുടെ ,
തരിക്കഞ്ഞിയുടെ ,
പകല്‍ സമയത്തെ പട്ടിണിയോട്
രാത്രി മുഴുവനും
പകരം വീട്ടലിന്റെ ,
സമൂസയുടെ ,
എണ്ണയില്‍ മുങ്ങിക്കുളിക്കലിന്റെ
കൊഴുത്ത ദിന രാത്രങ്ങള്‍

മറ്റു ചിലര്‍ക്ക്
രാവ് പകലും
പകല് രാവും
ആവുന്നതിന്റെ ,
രാത്രിയും പകലും
കീഴ്മേല്‍ മറിയുന്നതിന്റെ
ഉറക്കം മുറിഞ്ഞു
പീസ്‌ പീസായി തീര്‍ക്കേണ്ടതിന്റെ ,
ഉച്ചവരെ സുഖമായി ഉറങ്ങുന്നതിന്റെ ,
കൊളോസ്ട്രോള്‍ കൂടുന്നതിന്റെ ,
ഷുഗര്‍ വര്‍ധിക്കുന്നതിന്റെ ,
സര്‍വോപരി
വര്‍ഷത്തിലൊരിക്കല്‍
വിരുന്നു വരുന്ന ഫ്രൂട്ട് സിന്റെ
മധുര ദിനങ്ങള്‍ !!!

അവള്‍ക്ക്
ചൂടിന്റെ ,
ചുടലിന്റെ ,
മൊരിക്കലിന്റെ
പൊരിക്കലിന്റെ
തീരാത്ത ആധിയുടെ
വേവലാതിയുടെ
തിടുക്കത്തിന്റെ
നോമ്പ് തുറക്കാന്‍ പോലും
മറന്നു പോകുന്നതിന്റെ
അടുപ്പോര
നിശ്വാസങ്ങളുടെ
യാമക്കിതപ്പുകള്‍

സത്യവിശ്വാസിക്ക്
പുണ്യങ്ങളുടെ ,
ത്യാഗത്തിന്റെ
പാപ മോചനത്തിന്റെ
കാരുണ്യത്തിന്റെ
ദാന ധര്‍മ്മങ്ങളുടെ ,
ഭജനമിരിക്കലിന്റെ
ഖുര്‍ ആന്‍പാരായണം ചെയ്യലിന്റെ
വിശപ്പ്‌ എന്തെന്ന് തിരിച്ചറിയലിന്റെ
സ്നേഹത്തിന്റെ
സൌഹാര്‍ദ്ദത്തിന്റെ
മാനവികതയുടെ
സമഭാവനയുടെ
സംയമനത്തിന്റെ
അനുഭൂതി പകരുന്ന
സമര്‍പ്പണത്തിന്റെ
പുണ്യ നാളുകള്‍ !!!


ഞാനിനി ഒരലക്കല്‍ അലക്കും




ഞാനിനി ഒരലക്കല്‍ അലക്കും !!!
-------------------------------

ഇന്നലെ എന്റെ ഒരു വായനക്കാരന്‍ Rasheed Rashe
ഒരു സ്ക്രീന്‍ ഷോട്ടുമായി ഇ ന്‍ ബോക്സില്‍ വന്നു ചോദിച്ചു :
മാഷേ , ഇത് നിങ്ങളുടെ സൃഷ്ടി അല്ലേ ?

വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി .
ഞാന്‍ പറഞ്ഞു : 'അതെ' .
എങ്കില്‍ അവന്റെ വാളിലൊന്നു ചെന്ന് നോക്കൂ .
ചെന്ന് നോക്കി . എന്റെ ഫ്രണ്ട് ലിസ്റ്റിലില്ലാത്ത ആളാണ്‌ .
അവിടെ ആ പോസ്റ്റ്‌ നിറഞ്ഞ സദസ്സില്‍ ഓടുന്നുണ്ട്
കുറെ ലൈക്‌ കളും കമന്റുകളും സ്വന്തമാക്കിയിട്ടുണ്ട് .

അഭിനന്ദനങ്ങള്‍ക്ക് നന്ദി മാത്രമല്ല സിമ്പലിട്ട ആളുകള്ക്ക് പോലും മെന്‍ ഷന്‍ ചെയ്യുന്നുമു ണ്ട് കക്ഷി .

അല്പം താഴേക്കു പോയപ്പോള്‍ പിന്നെയും കണ്ടു വേറെയും ഒന്ന് രണ്ടെണ്ണം .
ആശയങ്ങള്‍ ക്കും പോസ്റ്റുക ള്‍ ക്കും കക്ഷിക്ക് ക്ഷാമമൊന്നും ഇല്ല .
എന്റേത് മാത്രമല്ല മറ്റു പലരുടെയും പോസ്റ്റുകള്‍ അവിടെ അവന്റെതായി ഓടുന്നത് കണ്ടു .

ഏതായാലും ആ വിവരം അവനെ ഒന്ന് അറിയിക്കണമല്ലോ എന്ന് കരുതി
ഞാന്‍ ഇ ന്‍ ബോക്സില്‍ ചെന്ന് ഒരു 'ഹായ്' പറഞ്ഞു .
ഉടനെ 'ഹായ്' തിരിച്ചു കിട്ടി

മുഖവുരയൊന്നും നീട്ടാതെ ഞാന്‍ പറഞ്ഞു :
'മോനെ നിന്റെ വാളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്റെ സൃഷ്ടി ആണ് .
മറ്റുള്ളവരുടെ പോസ്റ്റുകള്‍ സ്വന്തമാക്കി പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഒന്നുകില്‍ അത് എഴുതിയ ആളുടെ പേര് വെക്കണം . അത് അറിയില്ലെങ്കില്‍ ഒരു കടപ്പാട് എങ്കിലും വെക്കണം . അതാണ്‌ മാന്യത .

അപ്പോള്‍ അവന്റെ മറുപടി
'അത് നിങ്ങളുടെതാണ് എന്ന് ആര് പറഞ്ഞു ?
എനിക്ക് നിങ്ങളെ അറിയുക പോലുമില്ല .
എന്താ തെളിവ് ?

പിതൃത്വത്തിന് നേരെയാണ് അവന്റെ ആക്രമണം .
ഇനി ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തെളിയിക്കണം

ഞാന്‍ എന്റെ വാളിലേക്ക് ഓടി .
പോസ്റ്റ്‌ എന്റെതാണ് എങ്കിലും എന്ന് പോസ്റ്റ്‌ ചെയ്തു എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല .
കുറെ താഴോട്ടു പോയി നോക്കി . നോ രക്ഷ .
ഒടുവില്‍ വാദി പ്രതി ആകുമോ എന്ന് വരെ തോന്നി എനിക്ക്

അപ്പോഴാണ്‌ ആ 'സാധനം' ബ്ലോഗിലും ഉണ്ടല്ലോ എന്ന് 'ഓടിയത്'
അവിടെയാവുമ്പോള്‍ കണ്ടെത്താനും എളുപ്പമാണ് .
ഒടുവില്‍ 'യുറീക്കാ ...'

'വിയര്‍ത്തു കുളിച്ചു ' 'തെളിവുമായി' അവന്റെ അടുത്ത് ചെന്നു .
ഇതാ തെളിവ് !!

അല്‍പ നേരം അവന്റെ അടുത്തു നിന്ന് പ്രതികരണം ഒന്നുമില്ല .
പക്ഷേ , ലിങ്ക് അവന്‍ കണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി ടിക്ക് മാ ര്‍ ക്ക് കാണുന്നുണ്ട് .
അപ്പോള്‍ ഞാന്‍ വീണ്ടും ഒന്ന് കൊത്തി .
നീ പോയോ ?
ഇല്ല , ഞാന്‍ തെളിവ് പരിശോധിക്കുകയാണ്

ഒടുവില്‍ അവന്‍ എന്നോട് പറഞ്ഞു :
'എനിക്ക് ഇത് വാട്ട് സ് അപ്പില്‍ നിന്ന് കിട്ടിയതാണ് .'

ആയിക്കോട്ടെ ഭായ് എന്നാലും അത് പോസ്റ്റ്‌ ചെയ്യുമ്പോ ള്‍ ഒരു കടപ്പാട് എങ്കിലും വെക്കണ്ടേ ?

''എന്റെ ഭായ് നിങ്ങള്‍ എന്താ ഈ പറയുന്നേ ? വലിയ വിലപിടിപ്പുള്ള സാധനം ആണെങ്കില്‍ അത് സൂക്ഷിച്ചു വെക്കണം . ആര്‍ക്കും കിട്ടാത്ത നിലക്ക് . ഇത് പൊതു വഴിയില്‍
ഇട്ടു ആരും എടുത്തു കൊണ്ട് പോകരുത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല .
നടന്നു പോകുന്ന വഴിയില്‍ കൊള്ളാവുന്ന എന്തൊരു സാധനം കണ്ടാലും ആരും എടുക്കും .
ആ എടുത്ത ആളൊരിക്കലും അതിന്റെ ഉടമയെ അന്വേഷിച്ചു പോകാറില്ല ................!!!

എനിക്ക് ഉത്തരം മുട്ടി .
അനിഷ്ടം തോന്നിയ അവനോടു എനിക്ക് ഇഷ്ടം തോന്നി
കാര്യം ആര് പറഞ്ഞാലും കാര്യം തന്നെ ആണല്ലോ .

എന്ത് മറുപടി പറയും എന്നറിയാതെ വിഷമിച്ചിരിക്കുന്ന എന്റെ നെഞ്ചിലേക്ക് അവന്റെ അവസാത്തെ അമ്പ്‌ വന്നു വന്നു തറച്ചു .
ഏതായാലും ബ്ലോഗ്‌ ലിങ്ക് തന്നതിന് നന്ദി
''ഞാനിനി ഒരലക്കല്‍ അലക്കും'' !!!

പോസ്റ്റ്‌



മുമ്പൊക്കെ 'പോസ്റ്റ്‌' എന്ന് കേട്ടാല്‍ മനസ്സിലുണരുക
ഇലക്ട്രിക് പോസ്റ്റ്‌ ,
ടെലഫോണ്‍ പോസ്റ്റ്‌
ഗോള്‍ പോസ്റ്റ്‌
പിന്നെ
പോസ്റ്റ്‌ ഓഫീസ് ഒക്കെയാണ് .

ഇന്ന് പോസ്റ്റ്‌ എന്ന് കേട്ടാല്‍
ഇവിടെ കൊണ്ട് വന്നു നാട്ടുന്ന പോസ്റ്റ്‌ എന്നേ മനസ്സില് ആദ്യം വരൂ.

പഴയ പോസ്റ്റുകള്‍ ,
പോസ്റ്റ്‌ ഓഫീസുകള്‍ ,
പോസ്റ്റ്‌ മാന്‍ ,
ഒന്നും നമ്മുടെ ഓര്‍ മ്മയില്‍ പോലും കടന്നു വരുന്നില്ല

വിസ്മൃതിയില്‍ മറഞ്ഞ അങ്ങനെയങ്ങനെ എത്ര കാര്യങ്ങള്‍ ,
വിഷയങ്ങള്‍ , വസ്തുക്കള്‍ , പേരുകള്‍ .

ഇന്നലെ ടി വി കണ്ടു കണ്ടു കൊണ്ടിരി ക്കുമ്പോള്‍ ഏതോ ഒരു ചാനലില്‍ 'സിനിമാ വിശേഷം' ആണ് നടക്കുന്നത് . അവതാരക ഇങ്ങനെ പറയുന്നു .
'ജയറാമും പാ ര്‍വതിയും ഒന്നിക്കുന്നു .'
ഞാന്‍ അത്ഭുതപ്പെട്ടു .

മഞ്ജു വിനെ പോലെ പാ ര്‍വതിയും സിനിമയിലേക്ക് തിരിച്ചു വന്നോ ?
പിന്നെയാണ് മനസ്സിലായത്‌
അത് പഴയ പാ ര്‍വതിയല്ല പുതിയ പാ ര്‍വതിയാണ് എന്ന് ! ഏതായാലും ജയറാം അന്നും ഇന്നും ഒന്ന് തന്നെ . ആണും പെണ്ണും തമ്മിലുള്ള ഒരു വ്യത്യാസം !

ഒരു കാലത്ത് നമ്മുടെ ഈ ഫേസ് ബുക്കും ഇങ്ങനെ വിസ്മൃതിയിലാണ്ടു പോകും
അന്ന് പോസ്റ്റ്‌ ലൈക്‌ കമന്റ് എന്നൊക്കെ പറയുമ്പോള്‍ വേറെ ഏതെങ്കിലും ആശയവും വിഷയവും ഒക്കെയാവില്ലെന്നു ആര് കണ്ടു ?
ഒരു കാലത്ത് കമന്റടി , അടി കിട്ടാനുള്ള കാരണം ആയിരുന്നു
ഇന്ന് കമന്റടി ലൈക്‌ കൂടാനും തല്ലു കൂടാനും ഉള്ള കാരണമാണ്

കറന്റ് ലൈന്‍
ടെലഫോണ്‍ ലൈന്‍
ലൈഫ് ലൈന്‍ ഒക്കെ പോയി
ഇപ്പോള്‍ 'ലൈന്‍ ' എന്ന് പറഞ്ഞാല്‍ ആദ്യം മനസിലേക്ക് വരിക 'വേറെ' ഒന്നാണ്

വെറുതെ ഒന്ന് ഓര്‍ത്ത്‌ നോക്കൂ ..
നിങ്ങളുടെ മനസ്സിലും ഉണ്ടാകും ഇത്തരം രൂപപരിണാമം വന്ന വാക്കുകളും ആശയങ്ങളും പ്രയോഗങ്ങളും ..

ഒരു കാലത്ത് ഓമനിച്ചും ഇഷ്ടപ്പെട്ടും 'നീയില്ലെങ്കില്‍ ഞാനില്ല 'എന്നൊക്കെ പറഞ്ഞും നടന്നിരുന്ന ആളുകള്‍ പോലും ഇന്ന് നമ്മുടെ ഓര്‍മ്മയില്‍ ഒരിക്കലും കടന്നു വരുന്നില്ല .

എന്തിനധികം ?
ഇന്ന് എന്നും എപ്പോഴും ഓര്‍ക്കുകയും നേരം വെളക്കും മുമ്പേ ചിരിക്കുന്ന മുഖവുമായി പരസ്പരം സംവദിക്കുകയും ചെയ്യുന്ന നമ്മെ പോലും ഒരു കാലത്ത്
ഒരൊറ്റ കുട്ടി പോലും ഓ ര്‍ക്കാ നുണ്ടാവില്ല .
ഒരിക്കലും മറക്കില്ല എന്ന് കരുതിയ എത്രയെത്ര പേരെ നാം തന്നെ മറന്നു ?

'മറക്കില്ല ഒരിക്കലും' എന്ന് കരുതിയ പലരെയും നാമിന്നു ഓര്‍ ക്കുന്നില്ല ഒരിക്കലും !!!


സ്റ്റാന്റ് അപ്പ്‌ സിറ്റ് ഡൌണ്‍ !!!



അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനായിരുന്നു .
കണക്ക് മാഷും .
ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് അവിടെ തന്നെയായിരുന്നു അധ്യാപനവും താമസവും കളിയും ചിരിയും ഒക്കെ ഒരേ കോമ്പൌണ്ടില്‍ തന്നെ .

കണക്കു മാഷ്‌ ഭയങ്കര വോളി ബാള്‍ പ്രേമിയാണ്‌ . 'സ്മാഷി'ന്റെ ഉസ്താദ് !!

എന്നും വൈകുന്നേരം ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വോളി ബോള്‍ കളിക്കും . മിക്കവാറും ജയിക്കുക കണക്കു മാഷിന്റെ ടീം തന്നെ .

രാത്രിയായാല്‍ കണക്കു മാഷ് നേരത്തെ കേറി കിടക്കും . കിടക്കുന്നത് തന്നെ കണക്ക് .
അധികം വൈകാതെ ചില ചൂളം വിളികളും
ചരക്ക് ലോറി കയറ്റം കേറുന്ന പോലെയുള്ള ഒച്ചയുമോക്കെയായി ഉറക്കം കൊഴുക്കും .
നേരം വെളുക്കും വരെ ആ ഭാഗത്ത് നിന്ന് പൊട്ടലും ചീറ്റലും പൊട്ടിത്തെറിയും പടക്കം പൊട്ടലും ഒക്കെ കേള്‍ക്കാം .

ഒരു ദിവസം . കണക്കു മാഷ് ഉറങ്ങി ശ്രുതിയും താളവും നോട്സും ഒക്കെ ഒപ്പിച്ചു ഘോര രാഗത്തില്‍ നിശാ സംഗീതം ആരംഭിച്ചു .

ഇടക്കെപ്പോഴോ 'ഐ ഷാള്‍ ' എന്ന് പറഞ്ഞതും ആങ്ങി യോങ്ങി ഒരു സ്മാഷ് കൊടുത്തതും ഒന്നിച്ചായിരുന്നു . പക്ഷേ പന്തിനു പകരം ചുമരിനായിരുന്നു എന്ന് മാത്രം !!

''ന്റ ള്ളോ ... ''എന്ന നിലവിളിയാണ് പിന്നെ കേട്ടത് ..!!!



ആയിടക്ക്‌ ഞങ്ങളുടെ റൂമിലേക്ക്‌ ഒരു പുതിയ ടിടിസി മാഷും വന്നു .
അധ്യാപന രംഗത്തെ പുതു മുഖമാണ് കക്ഷി .
അദ്ദേഹം ഉറക്ക രാഗത്തിന്റെ ആളൊന്നുമല്ല .
ഒരേ ഒരു ദോഷം മാത്രം .
മൂപ്പര്‍ ഉറക്കത്തില്‍ നന്നായി ക്ലാസ്സ് എടുക്കും എന്ന് രണ്ടാമത്തെ ദിവസം തന്നെ ബോധ്യമായി !

ലൈറ്റ് കെടുത്തും മുമ്പേ ടിടിസി കേറി കിടന്നു .
അല്പം കഴിഞ്ഞില്ല . കലാപരിപാടി ആരംഭിച്ചു

നീണ്ടു നിവര്‍ന്നു കിടക്കുന്ന ടിടിസി ചൂണ്ടു വിരല്‍ ഉയര്‍ത്തി ഉറക്കെ ആജ്ഞാപിക്കുകയാണ്

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!

ഒടുവില്‍ ഞാന്‍ ചെന്ന് ആ ചൂണ്ടു വിരലില്‍ മുറുക്കി പിടിച്ച്
ആജ്ഞാപിച്ചു

സ്റ്റാന്റ് അപ്പ്‌
സിറ്റ് ഡൌണ്‍ !!!

പഴയ



പഴയ പാട്ട്
പഴയ സിനിമ
പഴയ ആളുകള്
പഴയ അധ്യാപകര്‍
പഴയ സാഹിത്യം
പഴയ വായന
പഴയ എഴുത്ത്

ഇതൊക്കെയാണ് നല്ലത് എന്ന് പറയാറുണ്ട്‌ നമ്മള്‍ .
അപ്പോള്‍പുതിയതൊന്നും നല്ലതല്ലേ ?
പുതിയതിലൊ ന്നും ഒരു നന്മയും ഇല്ലേ ?
ഇത് സത്യത്തി ല്‍ വെറും ഒരു വാചകമടി മാത്രമല്ലേ ?

കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ ഇന്നത്തെ പുതു തലമുറയും പറയും പഴയതായിരുന്നു നല്ലത് എന്ന്
എന്ന് വെച്ചാല്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ കാലം !!

എല്ലാ കാലത്തും ഉണ്ട് നല്ലതും ചീത്തയും
എല്ലാ മനുഷ്യരിലും ഉണ്ട് നല്ലവരും വൃത്തി കെ ട്ടവരും
എല്ലാ മതത്തിലും ഉണ്ട് നീചന്മാരും ശുദ്ധന്മാരും
എല്ലാ നാട്ടിലും ഉണ്ട് നന്മയുള്ളവരും ദുഷ്ടന്മാരും

അന്നേരം അമ്മ വന്നു നെറ്റിയില്‍ തൊട്ടു



അന്നേരം അമ്മ വന്നു നെറ്റിയില്‍ തൊട്ടു
'അയ്യോ ന്റെ കുട്ടിക്ക് വല്ലാതെ പനിക്കുന്നല്ലോ ന്റെ ദൈവേ ..
എന്ന് ആധിയോടെ പറഞ്ഞു സാരിത്തലപ്പ്‌ കൊണ്ട് മുഖം തുടച്ചു . അത് നന്നായി ആസ്വദിച്ചു കണ്ണുകളിറുകെ ചിമ്മി വാട്ടിയ വാഴയില പോലെ ഞാന്‍ കിടന്നു .

തുമ്മാന്‍ മുട്ടിയ ഒരു ആവേശം വെറുതെ ഒന്ന് വന്നു പെട്ടെന്ന് നശിച്ച് ചിന്നിച്ചിതറി അമ്പേ പരാജയപ്പെട്ടു വന്നതിലേറെ വേഗത്തില്‍ തിരിച്ചു പോയി .

അമ്മയുടെ കൈകള്‍ എടുത്തു ഹൃദയത്തോട് ചേര്‍ത്തു വെച്ചു . അന്നേരം ആ വിരല്‍ത്തലപ്പുകളിലൂടെ പേരറിയാത്ത ചില അനുദൈര്‍ ഘ്യ തരംഗങ്ങള്‍ ഉള്ളിലെവിടെയൊക്കെയോ തിരയടിച്ചു .

അല്പം കഴിഞ്ഞപ്പോള്‍ ഒരു കടും പിഞ്ഞാണത്തില്‍ കുറിയരിക്കഞ്ഞിയും ചുട്ട പപ്പടവും നാരങ്ങാ അച്ചാറുമായി അമ്മ വരുന്നത് കണ്ടു . ആ നിമിഷം അടഞ്ഞു പോയ നാസാ ദ്വാരങ്ങള്‍ പെട്ടെന്ന് ഉന്മേഷ ഭരിതരായി . ഞാന്‍ കൈകുത്തി എണീറ്റിരുന്നു .

അമ്മ കോരിത്തരുന്ന പൊടിയരി ക്ക ഞ്ഞി കുടിക്കുന്ന നേരത്ത്
സ്നേഹത്തിന്റെ കയില്‍ വായിലേക്ക് കൊണ്ടു വരുമ്പോള്‍
ഞാന്‍ ആ കൈകളിലൊന്ന് കേറിപ്പിടിച്ചു .
ആ പിടുത്തം ചുട്ടു പൊള്ളുന്ന പനിയെ വിരട്ടി ഓടിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി .

''ഇനി പുതച്ചു മൂടി കിടന്നോ . ഇപ്പൊ പനി മാറും കേട്ടോ കുട്ടാ .. ''
എന്നും പറഞ്ഞു പുതപ്പു മീതേക്കൂടി ഇട്ടു തന്നു അമ്മ .

എന്നിട്ട് അമ്മ ദേ ഇപ്പൊ വരാം എന്ന് പറഞ്ഞു അടുക്കളയിലേക്കു പോകുന്നത് കണ്ടു .

പനി വല്ലാതെ പോള്ളിച്ചപ്പോള്‍ പിച്ചും പേയും പറയുന്നത് കേട്ടിട്ടാവണം ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ അടുത്ത ബെഡ് ലെ കുഞ്ഞിക്കോയ 'ഒന്ന് ഒറ ങ്ങാനും അയക്കൂല ഈ പണ്ടാരം ' എന്ന് പിരാകിപ്പറഞ്ഞു ചന്തി ചൊറിഞ്ഞു തിരിഞ്ഞു കിടക്കുമ്പോഴാണ് കണ്ണുകള്‍ തുറന്നത് . അപ്പോഴും വല്ലാത്ത ഒരു ശബ്ദത്തോടെ എ സി മൂളുന്നുണ്ടായിരുന്നു .

ഉമ്മ അമ്മ എന്ന വിളി



ഉമ്മ അമ്മ എന്ന വിളിക്ക് പകരം വെക്കാന്‍ പറ്റിയ മറ്റൊരു വാക്കും മാതാവിനെ വിളിക്കാനില്ല തന്നെ . അവരെ മറ്റുള്ളവര്‍ വിളിക്കുന്ന ഓമനപ്പേര്
ചില മക്കളെങ്കിലും വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് .
അത് എപ്പോള്‍ എവിടെ വെച്ച് കേട്ടാലും എതിര്‍ക്കാറുണ്ട് .
ക ര്‍ശനമായി പറയാന്‍ പറ്റുന്ന വരോട് അങ്ങനെ .
ഉപദേശ രൂപേണ പറയേണ്ടവരോട് അങ്ങനെ .
ഭംഗ്യന്തരേണ പറയേണ്ടവരോട് അങ്ങനെ .
കാരണം ഒരു മനുഷ്യന് ഒരാളെ മാത്രമേ അങ്ങനെ വിളിക്കാന്‍ പറ്റൂ .
ആ വിളിക്ക് അവനല്ലാതെ മറ്റാര്‍ക്കും യോഗ്യത ഇല്ല ; അര്‍ഹതയും .

കുഞ്ഞോള് , മാളു , കുഞ്ഞിമ്മു, ഇമ്മു , എന്നൊക്കെ ആര്‍ക്കും ആരെയും വിളിക്കാം .
പക്ഷെ അമ്മ ഉമ്മ അത് എല്ലാവരെയും വിളിക്കാന്‍ പറ്റില്ല
എല്ലാവര്‍ക്കും വിളിക്കാന്‍ പറ്റില്ല .

ഉമ്മ എന്ന് വിളിക്കുമ്പോഴും അമ്മ എന്ന് വിളിക്കുമ്പോഴും അതില്‍ തന്നെ ഓമനത്വം ഉണ്ട് പോരാത്തതിന് 'മ്മ' യുമുണ്ട് .
ഏതൊരാള്‍ക്കും ഏതു പ്രായത്തിലും കിട്ടണം എന്നും ഏതു അമ്മയ്ക്കും മക്കള്‍ക്ക് എത്ര കൊടുത്താലും മതിയാവാത്തതുമായ 'ഉമ്മ'യിലെ 'മ്മ' ആണത് !
അമ്മിഞ്ഞയിലെ 'മ്മ' ആണത് !!

അത് കൊണ്ട് കണിശമായും കര്‍ശനമായും ഇപ്പോള്‍ നിങ്ങള്‍ വിളിച്ചു കൊണ്ടിരിക്കുന്ന ഓമനപ്പേരു വിളികള്‍ നിര്‍ത്തി ഉമ്മ എന്ന് വിളി തുടങ്ങൂ .
അമ്മ എന്ന് മാറ്റി വിളിച്ചു ശീലിക്കൂ .

ഉമ്മ.. അമ്മ .. എന്ന വിളിയില്‍ തന്നെയുണ്ട് നന്മ , ഉണ്മ , വെണ്മ .
മറ്റൊരു വിളിക്കും കിട്ടില്ല ആ മേന്മ .

മദ്രസ്സയില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍



മദ്രസ്സയില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഇവയൊക്കെയാണ് .

അമലിയ്യാത്ത് - ആരാധനാമുറകള്‍
അഖാഇദ് - വിശ്വാസപരമായ കാര്യങ്ങള്‍
അഖ് ലാഖ് - സ്വഭാവ ശാസ്ത്രം
താരീഖ് - ചരിത്രം
തജ് വീദ് - ഖുര്‍ ആ ന്‍ പാരായണ ശാസ്ത്രം
ഖുര്‍ ആ ന്‍
തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്‌
അതായത് മതം ആണ് പഠിപ്പിക്കുന്നത്‌ .
മത വൈരം അല്ല !!

ഈ പുസ്തകങ്ങളില്‍ എവിടെയും മറ്റൊരു മതക്കാരനെ ശത്രുവായി കാണണം എന്നും അവരെ ഒക്കെ ഇല്ലാതാക്കണം എന്നും മറ്റുള്ളവരോട് വൈരം കാണിക്കണമെന്നും ഒരു സൂചന പോലും ഒരു സ്ഥലത്തും കാണില്ല

എന്നാല്‍ ''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല ...'' എന്ന് പഠിപ്പിക്കുകയും അതിനു അനുബന്ധമായി അയല്‍വാസി എന്നാണു നബി പറഞ്ഞത് അല്ലാതെ മുസ്ലിമായ അയല്‍വാസി എന്നല്ല തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക സ്നേഹ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന പാഠങ്ങള്‍ ആണ് പഠിപ്പി ക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും .

മദ്രസ്സ പ്രസ്ഥാനം തുടങ്ങിയിട്ട് എഴുപതോ എണ്‍പ തോ വര്‍ഷങ്ങളായി . അന്നും ഇന്നും പഠിപ്പിക്കുന്ന വിഷയങ്ങള്‍ ഏകദേശം ഒന്ന് തന്നെ
കാരണം വിശ്വാസ , ആരാധനാ കാര്യങ്ങള്‍ , ഇസ്ലാമിക അധ്യാപനങ്ങള്‍ എന്നും ഒരേ പോലെ തന്നെ . അത് കൊണ്ടാണ് അങ്ങനെ .

എന്നിട്ടും ഞാന്‍ മദ്രസ്സയില്‍ പഠിച്ചിരുന്ന കാലത്തും എന്റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ വിജയനും സതീഷും ചാക്കോയും ലൂക്കോസും ഒക്കെയായിരുന്നു .
രാവിലെ മദ്രസ്സ കഴിഞ്ഞു സ്കൂളിലേക്ക് പോകുന്ന എനിക്ക് മദ്രസ്സയില്‍ എന്റെ കൂടെ പഠിക്കുന്ന മുസ്ലിം കുട്ടിയെ പോലെ തന്നെയേ സ്കൂളില്‍ എന്റെ കൂടെ പഠിക്കുന്ന മറ്റു മതക്കാരായ കുട്ടികളോടും തോന്നിയിട്ടുള്ളൂ .

അന്ന് ഹിന്ദുക്കുട്ടി , മുസ്ലിം കുട്ടി , ക്രിസ്ത്യന്‍ കുട്ടി , പട്ടികജാതിക്കുട്ടി എന്നൊന്നും ഇല്ല . മുഹമ്മദും ചാത്തനും വേലായുധനും ജയിംസും നാരായണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ഇന്ന് ഇവിടെ ഈ ഫേസ് ബുക്കില്‍ പോലും എന്റെ സുഹൃത്ത്‌ എന്ന നിലക്കാണ് എല്ലാവരെയും കാണുന്നത് മതം നോക്കിയോ ജാതി നോക്കിയോ വര്‍ഗം നോക്കിയോ അല്ല ആരെയും ഫ്രണ്ട് ആക്കിയത് .

മദ്രസ്സയില്‍ പഠിച്ച എനിക്ക് അന്നും ഇന്നും ഈ മനസ്ഥിതി ഉണ്ടാകാന്‍ കാരണം എന്റെ മതം എന്നെ മറ്റു മതങ്ങളെയോ മതക്കാരെയോ ദുഷിക്കാന്‍ പഠിപ്പിച്ചിട്ടില്ല എന്നതു കൊണ്ടാണ് . ഞാന്‍ പഠിച്ചിടത്തു ഒന്നും അങ്ങനെ എന്നെ ആരും പഠിപ്പിച്ചിട്ടില്ല എന്നതു കൊണ്ടും ആണ്

പിന്നെ മത വൈരം പരത്തി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ചില ആളുകളുടെ അബദ്ധം നിറഞ്ഞ , കുത്സിതമായ , ഹീനമായ , വിഷം കലക്കാനുള്ള ആസൂത്രിത നീക്കം മാത്രമായിട്ടേ ഇത്തരം ആരോപണങ്ങളെ കാണാന്‍ പറ്റൂ .

വിശ്വസിക്കുകയും മനുഷ്യന്‍ എന്ന മാനവിക ഭാവത്തില്‍ നമ്മള്‍ ഒന്നാണ് എന്ന രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്യുകയാണ് വേണ്ടത് . മുമ്പ് ഉണ്ടായിരുന്നതും അതാണ്‌

അസഹിഷ്ണുതയും ശത്രുതയും വളര്‍ത്തി പരസ്പരം ശത്രുക്കളാക്കി പണ്ടത്തെ കുട്ടനും മുട്ടനും കഥയിലെ കുറുക്കന്റെ റോളില്‍ പ്രത്യക്ഷപ്പെട്ട ചില ആസുരന്മാരാണ് ഈ സൗഹൃദ വെള്ളത്തില്‍ വിഷം കലക്കിയത് എന്ന് എനിക്ക് തോന്നുന്നു

മദ്രസ്സകള്‍ ഏതെങ്കിലും ഒളിത്താവളങ്ങളിലോ , രഹസ്യ കേന്ദ്രങ്ങളിലോ , അല്ല ഇക്കാലമത്രയും നടന്നു വരുന്നത് .
അവിടെ ഒളിക്കാനും മറക്കാനും ഒന്നുമില്ല .
ഏതൊരു ഗവണ്മെ ന്റ് സ്കൂളിലേക്കും കടന്നു ചെല്ലും പോലെ അവിടേക്കും ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാം .. പാറാവുകാരോ ഗെയിറ്റ് കീപ്പറോ , സെക്യൂരിറ്റിയോ ഒന്നും കാണില്ല .
മിക്ക മദ്രസ്സകള്‍ക്കും കാര്യമായ ഒരു മതിലു പോലും ഇല്ല .

അത്രയും സുതാര്യമായി നടക്കുന്ന
നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ പഠിക്കുന്ന
മത പഠന ശാലകള്‍ മാത്രമാണ് അവ . .!!!

'' നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല , ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല . നിങ്ങള്ക്ക് നിങ്ങളുടെ മതം . എനിക്ക് എന്റെ മതം - ഖുര്‍ആന്‍

പന്ത് കളി



ലോകം പന്ത് കളിയുടെ ലഹരിയില്‍ ആണ്
നമുക്ക് കേരളീയര്‍ക്ക് പന്ത് കളി കഴിഞ്ഞേ വേറെ എന്ത് കളിയും ഉള്ളൂ

നമ്മുടെ പല പ്രയോഗങ്ങളും ഉപമകളും പന്തു മായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നത് തന്നെ പന്ത് എത്രയേറെ നമ്മെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് .

കുട്ടിക്കാലങ്ങളില്‍ ഓലപ്പന്ത്‌ , തുണിപ്പന്ത് , കെട്ടിക്കൂട്ടിപ്പന്ത്
തുടങ്ങിയ പന്തുകള്‍ കൊണ്ടാണ് കളി ജോറായി നടന്നിരുന്നത്

ആണ്‍ കുട്ടി ആണെങ്കില്‍ അവന് ചെറുപ്പത്തിലെ വാങ്ങി കൊടുക്കുന്ന ഒരു കളിക്കോപ്പും കൂടിയാണ് പന്ത്

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പന്ത് കളിച്ചു പൊട്ടാത്ത കാലുകളോ മുറിവ് പറ്റാത്ത തുടകളോ ഉണ്ടാവില്ല . മിക്കവര്‍ക്കും പന്ത് കളി മൂലം കൈ പൊട്ടിയ അനുഭവവും കാലു പ്ലാസ്റ്റര്‍ ഇട്ട കഥകളും പറയാനുണ്ടാകും .

ഒഴിഞ്ഞ വയലുകള്‍ വൈകുന്നേരത്തോടെ കുട്ടികളുടെ ആരവങ്ങളുമായി ശബ്ദ മുഖരിതമാകും .

സന്ധ്യാ സമയം വരെ കളിയോട് കളി തന്നെ .

വീട്ടിലേക്കു ചെല്ലുമ്പോള്‍ ഒന്നുകില്‍ കാല്‍ വെച്ച് കുത്തിയിട്ടുണ്ടാവും . അല്ലെങ്കില്‍ തള്ളാം വിരലിലെ നഖം പോയിട്ടുണ്ടാകും . അതുമല്ലെങ്കില്‍ കാലിന്റെ ചിരട്ട ഇളകിയിട്ടുണ്ടാവും ..

അടുത്തുള്ള കുളത്തിലിറങ്ങി മുങ്ങുമ്പോഴായിരിക്കും പന്ത് കളിയുടെ യഥാര്‍ത്ഥ സുഖം അറിയുക . എവിടെയൊക്കെയോ
നീറിപ്പുകയുന്ന വല്ലാത്ത ഒരു ഹരം അപ്പോഴാണ്‌ അറിയുക

എന്നാലും എണീറ്റ്‌ നില്‍ക്കാന്‍ പറ്റുമെങ്കില്‍
പിറ്റേന്നും പോകും

എനിക്ക് തോന്നുന്നത് കേരളീയര്‍ ഏറ്റവും കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന ഒരേ ഒരു കളി പന്ത് കളിയാവും .

ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പറ്റിയ കളി ആണെങ്കിലും അപകടം പറ്റാന്‍ എളുപ്പമുള്ള കളി ആണെങ്കിലും
ഈ കളി വലിയ ഒരു കൂട്ടായ്മയുടെ പ്രതീകം കൂടിയാണ്

ഗോള്‍ വലയം എന്ന ലക്ഷ്യത്തിലേക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുക എന്ന വലിയ ജീവിത തത്വം ഈ കളിയില്‍ അടങ്ങിയിരിക്കുന്നു .

പരസ്പര സഹായ സഹകരത്തിലൂടെ ഒത്തൊരുമിച്ചുള്ള നീക്കത്തിലൂടെ ലക്‌ഷ്യം നേടാം എന്ന ജീവിത സത്യവും ഈ കളിയില്‍ അന്തര്‍ ലീനമായിരിക്കുന്നു .

ചില ചിട്ടകളും നിയമങ്ങളും പാലിച്ചാലേ ജീവിത വിജയം എന്ന 'ഗോള്‍' ലക്‌ഷ്യം കാണൂ എന്നും ഈ കളിയുടെ
മന: ശാസ്ത്രം ആയി കാണാവുന്നതാണ് .

ചുരുക്കത്തില്‍ കേരളീയരുടെ മനസ്സും ശരീരവും കൊച്ചു നാള്‍ മുതലേ കവരുന്ന ഒരു കളിയാണ് പന്ത് കളി

അതുകൊണ്ട് കൂടിയാവണം നമ്മുടെ പല പ്രയോഗങ്ങളിലും ഉപമകളിലും പന്തും അനുബന്ധ വിഷയങ്ങളും കടന്നു വന്നത്

ഏതാനും സാമ്പിളുകള്‍ :

*എന്റെ ജീവിതം നിനക്ക് പന്ത് തട്ടിക്കളിക്കാനുള്ളതല്ല

* അവന്‍ പന്ത് എന്റെ കോര്‍ട്ടിലേക്ക് തന്നെ തട്ടിയിട്ടു

* അവിടെ പന്ത് കളിക്കാനുള്ള സ്ഥലമുണ്ടല്ലോ മാഷേ . കുറച്ചു കൂടി അങ്ങോട്ട്‌ നീങ്ങി നില്‍ക്ക് ..

* നീയെന്താ പന്തടിച്ച പോലെ അങ്ങോട്ട്‌ പോയ ഊക്കില്‍ ഇങ്ങോട്ട് തന്നെ

* ഗ്യാലറിയിലിരുന്നു കളി പറയാന്‍ ആര്‍ക്കാ പറ്റാത്തത് ?

* ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് ഇറങ്ങിക്കളിക്ക്

* ആളില്ലാത്ത പോസ്റ്റിലേക്ക് പന്തടിക്കാന്‍ ആര്‍ക്കാ പറ്റാത്തത് ?

* നീ വെറുതെ സെല്‍ഫ് ഗോളടിക്കല്ലേ മച്ചൂ

ഇനിയും ഉണ്ടാകും കുറെ പ്രയോഗങ്ങള്‍ .
എല്ലാം കൂടി ഞാന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞാല് നിങ്ങള്ക്ക് പറയാന്‍ ഉണ്ടാവില്ലല്ലോ എന്ന് ഓര്‍ത്ത്‌ നിര്‍ത്തുന്നു ..

* ഇനി ഈ പന്ത് നിങ്ങളുടെ കോര്‍ട്ടിലേക്ക്

അശ്രദ്ധ


ഒരു മാഗസിനിലേക്കു ലേഖനം ചോദിക്കാനാണ് ഞാനും സഹപ്രവ ര്‍ത്തകനും സുഹൃത്തുമായ നൌഷാദ് മാഷും അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നത് .
അറിയപ്പെടുന്ന ചരിത്രകാരന്‍ . അദ്ധ്യാപക ന്‍ , ഗ്രന്ഥ ക ര്‍ത്താവ് തുടങ്ങിയ വിശേഷണങ്ങള്‍ ഒക്കെയുള്ള വ്യക്തിയാണ് . പേര് പറയുന്നില്ല .

ഒരു ചരിത്ര ലേഖനം വേണം .
അത് നേരിട്ട് ആവശ്യപ്പെടാനാണ് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത് .

അന്ന് ഒരു അവധി ദിവസമായതിനാല്‍ അദ്ദേഹം വീട്ടിലുണ്ട് .
കൊച്ചു ഗ്രാമത്തിലെ അങ്ങാടിയില്‍ നിന്ന് ഒരു ഓട്ടോ പിടിച്ചാണ്
ഞങ്ങ ള്‍ പോയത് . കുറച്ചു ഉള്ളോട്ടാണ് വീട് .

ഓട്ടോക്കാരന് വീടറിയാം .
അധികമൊന്നും ഓടേണ്ടി വന്നില്ല .
ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കു കേറി കോളിംഗ് ബെല്‍ അമര്‍ത്തി .
വാതില്‍ തുറന്നത് അദ്ദേഹം തന്നെ .

കൂടെ രണ്ടു കുട്ടികള്‍ അദ്ദേഹത്തോടൊപ്പം ഉണ്ട് . ഇടത്തും വലത്തുമായി . കൊച്ചു കുട്ടികളാണ് . ഒരു ആണും ഒരു പെണ്ണും .

ഞങ്ങളോട് ഓഫീസ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു അദ്ദേഹം അടുക്കളയിലേക്ക് പോയി .
ഞങ്ങള്‍ അദ്ദേഹം വരുന്നതും കാത്തിരുന്നു .

അല്പം കഴിഞ്ഞു അദ്ദേഹം വന്നു .
കൂടെ രണ്ടവയങ്ങള്‍ എന്ന പോലെ കുട്ടികളും ഉണ്ട് .

അദ്ദേഹം നല്കിയ ലൈം ജ്യൂസ് മൊത്തിക്കുടിച്ചു ഞങ്ങ ള്‍ വിഷയം അവതരിപ്പിച്ചു .
സൌകര്യം പോലെ എഴുതി തന്നാല്‍ മതി . എന്നാലും വല്ലാതെ വൈകരുത് .

അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഞാന്‍ പറഞ്ഞു തരാം . നിങ്ങള്‍ എഴുതി എടുത്താല്‍ മതി . അത് നല്ല ഒരു ആശയമായി തോന്നി . ഒറ്റയടിയ്ക്ക് കാര്യം നടക്കും . ഇനി വരികയും വേണ്ട .

അദ്ദേഹം പേപ്പറും പേനയും റൈറ്റിംഗ് പാഡും ഒക്കെ തന്നു .

ഒരു അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് നോട്ട് എഴുതാന്‍ പറഞ്ഞു കൊടുക്കും പോലെ പതുക്കെ പതുക്കെ നിര്‍ ത്തി നല്ല ഒഴുക്കൊടെയാണ് അദ്ദേഹം പറയുന്നത് .

പാരഗ്രാഫ് വരുമ്പോള്‍ അതും പറഞ്ഞു തരും . എഴുതി എടുക്കുന്നത് നൌഷാദ് മാഷാണ് . ഞാനാകട്ടെ ആ കുട്ടികളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് .

അവര്‍ ഒരു കളിപ്പാവയെ പോലെ യാണ് അയാളെ 'കൈകാര്യം' ചെയ്തു കൊണ്ടിരിക്കുന്നത് . സംസാരിക്കുന്നതിനിടെ ഒരാള് അയാളുടെ മുടി പിടിച്ചു വലിക്കുന്നു .
താടിയിലെ രോമങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിക്കുന്നു ,
ചെവി തിരുമ്മുന്നു .

മറ്റൊരാള്‍ വേറെ ഒരു വശത്ത്‌ നിന്ന് അയാളുടെ മൂക്കിലൂടെ വിരലിടുന്നു . ചുണ്ടുകള്‍ പിടിച്ചു വക്രിച്ചു കളിക്കുന്നു .
ഇടയ്ക്കിടെ അയാളുടെ സംസാരം മുറിഞ്ഞു പോകുന്നു .
എന്നിട്ടും അദ്ദേഹം മക്കളോട് ഒരു വാക്ക് പറയുന്നില്ല . ക്ഷമ കേടു കാണിക്കുന്നില്ല , അവരെ അടുക്കളയിലെ ഭാര്യയുടെ അടുത്തേക്ക്‌ കൊണ്ട് പോയി കൊടുക്കുന്നില്ല .


കുട്ടികള്‍ അയാളെ പിച്ചുകയും മാന്തുകയും നുള്ളുകയും മൂക്കിലൂടെ വിരല്‍കടത്തി കൈക്രിയകള്‍ നടത്തുകയും ചെയ്തു കൊണ്ടേയിരുന്നു . ഒരക്ഷരം പോലും അവരോടു പറയുകയോ 'വേണ്ട' എന്ന് വിലക്കുകയോ ചെയ്യാതെ അയാള് നോട്ട് പറഞ്ഞു തന്നു കൊണ്ടേയിരുന്നു .

വല്ലാത്ത അതിശയം ആണ് ഞങ്ങള്ക്ക് തോന്നിയത് .
ഒടുവില്‍ എഴുതിയെടുക്കല്‍ കഴിഞ്ഞു അതിനു പറ്റിയ ഒരു ശീര്‍ഷ കം അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ തന്നെ എഴുതി താഴെ പേരും ഒപ്പും അഡ്രസ്സും വെച്ച് തിരികെ തന്നു .

വ ര്‍ഷങ്ങ ള്‍ക്ക് മുമ്പ് കണ്ട ആ രംഗം ഇന്നും ഞാനിടക്കിടെ ഓര്‍ ക്കാറുണ്ട് .

നമ്മുടെ കുട്ടികളെ നമ്മേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളും ഈ ലോകത്ത് ഉണ്ടാവില്ല . അവരുടെ കളിയും ചിരിയും കുസൃതികളും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം .
പക്ഷേ എല്ലാറ്റിനും ചില സമയവും സന്ദര്‍ഭവും ഉണ്ട് .

മറ്റെന്തിനുമെന്ന പോലെ മക്കളെ ലാളിക്കുന്നതിനും കൊഞ്ചിക്കുന്നതിനും അവരോടൊപ്പം കളികളില്‍ ഏര്‍ പ്പെടുന്നതിനും നേരവും കാലവും സാഹചര്യവും പരിസരവും നോക്കുന്നത് നല്ലതാണ് .

വീട്ടില്‍ അതിഥി കള്‍ വരുമ്പോഴും നമ്മളും കുട്ടികളും അതിഥി കള്‍ ആയി മറ്റു വീടുകളില്‍ പോകുമ്പോഴും പാലിക്കേണ്ട ചില മര്യാദ കളുണ്ട് . അത് നമ്മുടെ മക്കളെ പരിശീലിപ്പിക്കുകയും അവര്‍ ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും വേണം . മനസ്സിലാകാത്ത പ്രായത്തില്‍ ആണ് എങ്കില്‍ അത്തരം ഘട്ടങ്ങളില്‍ നാം അവരെ നന്നായി ശ്രദ്ധിക്കുക തന്നെ വേണം .

നാം മറ്റൊരു വീട്ടിലേക്കു പോകും മുമ്പ് നമ്മുടെ കുട്ടികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് നന്നായിരിക്കും .
അല്ലെങ്കില്‍ ഒരു പക്ഷേ കുട്ടികളുടെ കൈക്രിയകള്‍ കാരണം നല്ല ബന്ധങ്ങള്‍ പോലും വഷളാകാന്‍ അത് മതിയാകും . വിരുന്നു ചെന്ന വീട്ടിലെ ഒരു കളിപ്പാട്ടം നമ്മുടെ കുട്ടി പൊട്ടിച്ചാല്‍ മതി ഒരു പക്ഷെ ഒരു നല്ല ബന്ധം തകരാന്‍ .

ഓരോ വീട്ടിലും ഓരോ സംസ്ക്കാരം ആയിരിക്കും .
വീടും അകവും പുറവും പൊന്നു പോലെ നോക്കുന്ന കുടുംബിനികള്‍ ഉള്ള വീടുകളിലേ ക്കാവും ഒരു പക്ഷെ നാം പോകുന്നത് .

അവിടെയുള്ള ഒരു സാധനവും എടുക്കുകയോ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത് എന്ന് കുട്ടികള്‍ക്ക് ശക്തമായ നിര്‍ ദേശം നല്‍കണം .

ചില കുട്ടികളുടെ സ്വഭാവം എവിടെ എന്ത് കണ്ടാലും അത് അവര്‍ക്ക് വേണം . കിട്ടിയില്ലെങ്കില്‍ കരച്ചിലോടു കരച്ചിലാവും . വിരുന്നു ചെന്ന വീട്ടിലെ കുട്ടിയുടെ കളിപ്പാട്ടം ഒക്കെയാവും ഇങ്ങനെ കരഞ്ഞു സ്വന്തമാക്കാന്‍ നോക്കുക . അത്തരം വാശികളെ ഒരിക്കലും ഒരുനിലക്കും പ്രോത്സാഹിപ്പിക്കരുത് .

നമ്മുടെ വീട്ടിലേക്കു വരുന്ന അതിഥി കളോട് എങ്ങനെ പെരുമാറണം എന്ന് നമ്മുടെ കുട്ടികളോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം .

കുട്ടികളുമായി മറ്റു വീടുകളിലേക്ക് പോകുമ്പോള്‍ കുട്ടികളെ ഒരിക്കലും അവരുടെ പാട്ടിനു വിടരുത് . അവരുടെ മേല്‍ ഒരു കണ്ണ് വേണം എ പ്പോഴും .

നമ്മുടെ വീട്ടില് നമ്മള്‍ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കും . പക്ഷേ വിരുന്നു പോകുമ്പോള്‍ പൊതുവേ വിരുന്നു ചെന്ന വീട്ടിലെ കുടുംബിനിയുമായി ഭാര്യ സംസാരിച്ചിരിക്കും കുടുംബ നാഥനുമായി ഭ ര്‍ത്താവും .
കുട്ടികള്‍ അവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കാറെ ഇല്ല .

ഇനി നമുക്ക് അതിനു കഴിയില്ലെങ്കില്‍ നമ്മുടെ തന്നെ മുതിര്‍ ന്ന ഒരു കുട്ടിയെ അവരെ ശ്രദ്ധിക്കാന്‍ ചട്ടം കെട്ടാം . ഇങ്ങോട്ട് വിരുന്നു വരുന്ന കുട്ടികളെ യും ശ്രദ്ധിക്കാന്‍ അങ്ങനെ ഒരാളെ ഉത്തരവാദിത്തം എല്പ്പിക്കാം നേരത്തെ തന്നെ . ഇത് ഒരു ചെറിയ കാര്യമായി അവഗണിക്കെണ്ടതല്ല .
കാരണം ഇത്തരം വിരുന്നു പോകലുകള്‍ തീരാ നഷ്ടങ്ങളിലേക്കും തോരാത്ത കണ്ണീരിലേ ക്കും വരെ പോയ സംഭവങ്ങള്‍ ഉണ്ട് .

നമ്മുടെ പ്രശസ്ത പിന്നണി ഗായിക ചിത്രയുടെ പുന്നാര മോള്‍ നഷ്ടപ്പെട്ടത് ഒരു ആഘോഷ വേളയിലെ ചെറിയ ഒരു അശ്രദ്ധ കാരണമായിരുന്നു .

എന്റെ റൂം മേ റ്റിന്റെ ഒരു മകനെ അദ്ദേഹത്തിനു നഷ്ടമായത് നാലാം വയസ്സിലാണ് . ഒരു വിരുന്നു പോക്കിനാണ് അവന്‍ എന്നെന്നേക്കുമായി അവരെ വിട്ടു പോയത് . ഇന്നലെ കൂടി അക്കാര്യം പറഞ്ഞു അദ്ദേഹം പൊട്ടിപ്പൊട്ടി ക്കരഞ്ഞത് ഇപ്പോഴും എന്റെ കണ്ണി ലുണ്ട് .

ചാലിയാറിന്റെ തീരത്താണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ അനിയത്തിയുടെ വീട് . അനിയത്തിയുടെ കുട്ടികളും അദ്ദേഹത്തിന്‍റെ കുട്ടിയും മുറ്റത്തിറങ്ങി കളിച്ചു . കളി കുറച്ചു ദൂരേക്ക്‌ പോയി . പുഴക്കരയിലെത്തി .

പിന്നെ കൂട്ട കരച്ചില്‍ കേട്ട് ചെന്ന് നോക്കുമ്പോള്‍ നാല് വയസ്സുകാരനെ കാണുന്നില്ല . മൂന്നു ദിവസം കഴിഞ്ഞാണ് ആ കുട്ടിയെ കിട്ടിയത് .

പടച്ചവന്‍ തന്ന മക്കളെ അവന്‍ എപ്പോഴാണ് തിരിച്ചെടുക്കുക എന്ന് പറയാന്‍ കഴിയില്ല
പക്ഷേ നമ്മുടെ ഒരു അശ്രദ്ധ കാരണം നമ്മുടെ കുട്ടിക്ക് വല്ലതും സംഭവിച്ചാല്‍ ആ വേദനയും കണ്ണീരും ജീവിത കാലത്ത് ഒരിക്കലും തോരില്ല .. !!!




ചില സായാഹ്ന ചിന്തകള്‍



കള്ളം പറയുന്നവനെ ഇന്ന് നിലനില്പുള്ളൂ .

ഇന്ന് ,
സത്ക്കാരം തസ്ക്കരനാണ് .

സത്യസന്ധനായ ഒരാളെയാണ് ഇന്ന് ആളുകള്‍ പരിഹസിക്കുക
'ഓ , ഒരു ഹരിശ്ചന്ദ്രന്‍' എന്നാവും അയാളെക്കുറിച്ചുള്ള കമന്റ്

മുമ്പ് അഴിമതി കാണിക്കാത്ത ആളുകള്ക്ക് ആയിരുന്നു വിലയും നിലയും .
ഇന്ന് അഴിമതി യില്ലാത്തവ ര്‍ ക്കില്ല നിലയും വിലയും .
അഴിമതി കാണിക്കാത്തവരെക്കുറിച്ചുള്ള ഇന്നത്തെ പ്രതികരണം ഇങ്ങനെയാണ് .
ആരാണിപ്പോള്‍ അഴിമതി കാണിക്കാത്തത് ?
അവന്‍ വെറും ഒരു പൊണ്ണന്‍ !!

ചാരിത്യ ശുദ്ധി വലിയ ഒരു പരിശുദ്ധി യായിരുന്നു പണ്ട്
ഇപ്പോള്‍ നിന്നെയൊക്കെ ഒന്നിനും കൊള്ളില്ല
ഒരു സദാചാരക്കാരന്‍ . നീയൊന്നും ഇക്കാലത്ത് ജീവിക്കേണ്ട ആളല്ല .

ആര് തെറ്റ് ചെയ്താലും തെറ്റു തന്നെ എന്നായിരുന്നു പഴയ നിര്‍വചനം
ഇന്ന് ഒരേ തെറ്റ് തന്നെ ചിലര്‍ ചെയ്യുമ്പോള്‍ മഹാ അപരാധം ആണ്
മറ്റു ചിലരാവുമ്പോള്‍ അതാണ്‌ ശരി . അത് മാത്രമാണ് ശരി .

ചോര കണ്ടാല്‍ ബോധം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു .
ഇന്ന് ചോര കണ്ടു ആര്‍മാദിക്കുന്നവര്‍ ആണ് ഏറെയും

മുമ്പ് ഒരാളെ വെട്ടിക്കൊന്നു എന്ന് കേട്ടാല്‍ മനസ്സാകെ വിറങ്ങലിച്ചു പോകും .
എനിക്ക് കഴിയില്ല ആ രംഗം കാണാന്‍ എന്ന് പറഞ്ഞു കണ്ണ് പൊത്തും
ഇന്ന് ആഹ്ലാദത്തോടെ മൊബൈലും എടുത്തു അങ്ങോട്ടോടും !!

പണ്ട് ഒരു അച്ഛന്‍ മകളെ ബലാത്സംഗം ചെയ്തു എന്ന വാര്‍ ത്ത ഞെട്ടലുണ്ടാക്കും
ഇന്ന് ആ വാര്‍ ത്ത ഞെട്ടല് പോയിട്ട് ഒരു ഞൊട്ടല്‍ പോലും ഉണ്ടാക്കില്ല !

കാലം മാറി
കോലം മാറി
കഥ മാറി
ലോകം മാറി
ചിന്ത മാറി
എല്ലാം മാറി
നാം തന്നെ എത്രയേറെ മാറി ..!

** മാറ്റം അനിവാര്യമാണ്
അത് നാറ്റം ആവരുതെന്നു മാത്രം ..** !

അമ്മയുടെ പാദാരവിന്ദങ്ങള്‍ക്ക് കീഴെയാണ് സ്വര്‍ ഗം


ഇന്ന് അച്ഛന്‍ ദിനമായിരുന്നു .
പക്ഷേ , അമ്മ ദിനത്തില്‍ കണ്ട പോസ്റ്റുകളുടെ പത്തു ശതമാനം പോലും അച്ഛന്‍ ദിനത്തില്‍ കണ്ടില്ല

അമ്മയെ പറയുമ്പോള്‍ ആയിരം നാവാണ് നമുക്ക്
എന്നാല്‍ അച്ഛനെ പറയുമ്പോള്‍ എന്ത് കൊണ്ടോ വാക്കുകള്‍ കുറഞ്ഞു പോകുന്നു .
എന്താവാം കാരണം ?

അമ്മ ആര്‍ദ്രമായ ഒരു വികാരമാണെങ്കില്‍
അച്ഛന്‍ പരുഷമായ ഒരു വിചാരമാണ്

അമ്മയ്ക്കൊക്കില്ല അച്ഛന്‍
അച്ഛന് ഒക്കില്ല അമ്മ
എങ്കിലും അമ്മയോടാവും ഭൂരിഭാഗം ആളുകള്‍ക്കും ഒരു പണത്തൂക്കം സ്നേഹം കൂടുതല്‍

പ്രവാചകനോട് ഒരാള്‍ ചോദിച്ചു :
എനിക്ക് ആരോടാണ് കൂടുതല്‍ കടപ്പാടുള്ളത് ?
പ്രവാചകന്‍ പറഞ്ഞു :
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്
പിന്നെയോ ?
ഉമ്മയോട്

മൂന്നു വട്ടമാണ് ഉമ്മ എന്ന് പറഞ്ഞത്

ശരിയാണ് അച്ഛന്‍ നമ്മെ വളര്‍ത്താന്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് , അധ്വാനിച്ചിട്ടുണ്ട് , വിയര്‍പ്പൊഴുക്കിയിട്ടുണ്ട് . വിഷമതകള്‍ അനുഭവിച്ചിട്ടുണ്ട് .
അതൊന്നും പക്ഷേ ഒരമ്മ അനുഭവിച്ചതിന്റെ അരികില്‍ പോലും എത്തില്ല

അച്ഛന്റെ നെഞ്ചത്ത് കിടന്നിട്ടുണ്ടാവും
കെട്ടിപ്പിടിച്ചു ഉറങ്ങിയിട്ടുണ്ടാവും

എന്നാല്‍ ജനിക്കും മുമ്പേ അമ്മയുടെ അകത്താണ് മകന്‍ / മകള്‍ വളരുന്നത്‌ . അമ്മ കഴിക്കുന്നതില്‍ നിന്ന് പാതിയാണ് കുട്ടി കഴിക്കുന്നത് . അമ്മയുടെ കൊച്ചു ലോകത്ത് നിന്നാണ് വിശാലമായ ലോകത്തേക്ക് വരുന്നത്. ജനിക്കും മുമ്പ് തന്നെ അമ്മയെ ആശ്രയിച്ചാണ് കുട്ടി വളരുന്നത്‌ .

ജനിച്ചു വീണാലോ അപ്പോഴും അമ്മയില്‍ നിന്നാണ് കുട്ടി ദാഹം തീര്‍ക്കുന്നത് , വിശപ്പ്‌ മാറ്റുന്നത് . പൊക്കിള്‍ക്കൊടി ബന്ധം അമ്മയോടാണ് .

ലോകത്തു കുടിക്കാന്‍ പറ്റിയ ഒരു പാട് പാലുകളുണ്ട്.
മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന നല്ല പ്രോട്ടീനും വിറ്റാമിനുകളും സമീകൃത വുമായ പാലുകള്‍

പക്ഷേ അതിലൊന്നും ഇല്ലാത്ത , കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പാലിലും ഇല്ല
അത് അമ്മയില്‍ നിന്ന് ലഭിക്കുന്ന പാലിലെ യുള്ളൂ
ആ ഘടകമാണ് വാത്സല്യം ..

അമ്മ പ്രിയപ്പെട്ടവള്‍ ആകുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ് .
കുട്ടി മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതും അമ്മയെ തെല്ലും അനിഷ്ടപ്പെടുത്തുന്നില്ല . ഉറക്കം മുറിഞ്ഞാല്‍ പോലും അമ്മ അസ്വസ്ഥ യാവുന്നില്ല . ഇത്തരം അവസരങ്ങളിലൊക്കെ അമ്മയുടെ സ്ഥാനം
ഒരിക്കലും അച്ഛന് ആലോചിക്കാന്‍ പോലും കഴിഞ്ഞോളണം
എന്നില്ല .

അതെ , അത് കൊണ്ടൊക്കെയാണ് അമ്മ ഒരു വികാരമാകുന്നത്
അച്ഛന്‍ ഒരു വിചാരവും !!

ഇന്നത്തെ മധ്യ വയസ്സ് പിന്നിട്ട പല മക്കള്‍ക്കും അച്ഛന്‍ പേടിപ്പെടുത്തുന്ന ഒരാളാണ് . വല്ലാതെ സംസാരിക്കാത്ത , തോളില്‍ കയ്യിട്ടു സംസാരിക്കാത്ത , കൂടെ ഭക്ഷണം കഴിക്കാത്ത , ഒന്നിച്ചു വിനോദങ്ങളില്‍ ഏര്‍പ്പെടാത്ത ഭക്ത്യാദര ബഹുമാനങ്ങളോടെ കാണേണ്ട ഒരാള്‍ .

അദ്ദേഹത്തിനു വലിയ സ്നേഹമുണ്ടാകും മനസ്സില്‍ . പക്ഷേ അയാള്‍ അത് മക്കളുടെ മുമ്പില്‍ പ്രകടിപ്പിക്കില്ല .
പരുഷ പ്രകൃതമാണ് അന്നത്തെ മിക്ക അച്ഛന്മാരുടെയും
സ്ഥായിയായ ഭാവം

സ്വന്തം കാര്യം പോലും നേരെ ചൊവ്വേ അച്ഛനോട് പറയാതെ അമ്മ വഴി പറഞ്ഞിരുന്ന മക്കളായിരുന്നു അക്കാലത്തെ മിക്ക മക്കളും അപവാദങ്ങള്‍ ഇല്ല എന്നല്ല ഭൂരിഭാഗവും അത്തരക്കാര്‍ ആയിരുന്നു

ഒരു പക്ഷേ അച്ഛനെ പേടിച്ചു വേണം മക്കള്‍ വളരാന്‍ എന്നും പേടിയില്ലെങ്കില്‍ കുട്ടികള്‍ മോശമാകുമെന്നും വഴി തെറ്റുമെന്നും ഒക്കെ അവര്‍ ഭയപ്പെട്ടിട്ടുണ്ടാകണം .

ഗോഡ് ഫാദറിലെ 'അഞ്ഞൂറാനെ പോലെ ആയിരുന്നു അക്കാലത്തെ മിക്ക അച്ഛന്മാരും . അവരുടെ ശബ്ദം പോലും മക്കളില്‍ പേടി വിതക്കും . ടെലഫോണില്‍ ദൂരെ നിന്ന് സംസാരിക്കുകയാണ് എങ്കിലും അങ്ങേ തലക്കല്‍ അച്ഛനാണ് എന്ന് അറിയുമ്പോള്‍ സിഗരറ്റ് അറിയാതെ കുത്തി ക്കെടുത്തി പോകുന്ന മകന്‍ .

പക്ഷേ ഇത്തരം പരുഷ പ്രകൃതക്കാരായ അച്ഛന്മാരുടെ മക്കള്‍
അച്ഛന്മാരായി മാറിയപ്പോള്‍ മഞ്ഞുരുകുന്നതാണ് പിന്നെ കാണുന്നത് തങ്ങള്‍ക്കു ലഭിക്കാതെ പോയ അച്ഛന്‍ സ്നേഹം തന്റെ മക്കള്‍ക്ക്‌ അളവിലധികം വാരിക്കോരി കൊടുക്കുന്ന അച്ഛന്മാരെയാണ് പിന്നെ കാണുന്നത് .

വിനോദങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും അച്ഛനും മക്കളും ഒന്നിച്ചു എന്ന അവസ്ഥ വന്നു . 'വീണ്ടും ചില വീട്ടുകാര്യങ്ങ'ളിലെ അച്ഛനും മകനും ആയി ബഹുഭൂരിഭാഗം അച്ഛനും മക്കളും

അതിരുകളോ വിലക്കുകളോ ഇല്ലാത്ത ബന്ധം പോയിപ്പോയി ഒന്നിച്ചു കുടിക്കുന്ന അച്ഛനും മകനും വരെ എത്തി !!!

ഒരു കാലത്ത് തീരെ സ്നേഹം പ്രകടിപ്പിക്കാതെ പോയതായിരുന്നു പ്രശ്നമെങ്കില്‍ പില്‍ക്കാലത്ത് പിശുക്കില്ലാതെ പരിധിയില്ലാതെ സ്നേഹം കൊടുത്തു .

അന്ന് പ്രകടിപ്പിക്കാതെ പോയ സ്നേഹമാണ് പ്രശ്നമായത്‌ എങ്കില്‍ ഇന്ന് അതിര് കവിഞ്ഞ സ്നേഹവും അതിര് വിട്ട ലാളനയും ആണ് പ്രശ്നമായി മാറുന്നത് .

അച്ഛനെ പോലും പേടിയില്ലാത്ത മക്കളാണ് ഇന്ന് ഭൂരിഭാഗവും .
തനിക്ക് പേടിക്കാന്‍ ആരുമില്ലാതെ വരുമ്പോള്‍ എന്തും ഏതും ചെയ്യാനുള്ള ഒരു ത്വര കുട്ടികളില്‍ ഉണ്ടാകുന്നു .

അധികമായാല്‍ എന്തും അപകടമാണ്
മിത നിലയാണ് എല്ലാ കാര്യത്തിലും എന്ന പോലെ കുട്ടികളോടുള്ള
സമീപനത്തിലും വേണ്ടത് . ബഹുമാനവും ആദരവും സ്നേഹവും പേടിയും കൂടിക്കര്‍ന്ന പിതാവിനെ മക്കളെ നിര്‍ത്തേണ്ടിടത്തു നിര്‍ത്താനും നിലക്ക് നിര്‍ത്താനും സാധിക്കൂ .

പിതാവും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അടിമുടി മാറ്റം വന്നപ്പോഴും അമ്മയും മക്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും ഒരു പോലെയാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി

ഭാര്യ ഭര്‍തൃ ബന്ധങ്ങളില്‍
സഹോദര ബന്ധങ്ങളില്‍
ഗുരു ശിഷ്യ ബന്ധങ്ങളില്‍ ഒക്കെ വലിയ മാറ്റം വന്നു .
അപ്പോഴും അമ്മയും മക്കളും പഴയ പോലെ തന്നെ
അതെ , അമ്മ എന്ന വികാരം അന്നും ഇന്നും എന്നും ഒരു പോലെയാണ് !!

അമ്മയുടെ പാദാരവിന്ദങ്ങള്‍ക്ക് കീഴെയാണ് സ്വര്‍ ഗം എന്ന് നബി തിരുമേനി പറഞ്ഞത് വെറുതെയല്ല !!


പൈങ്കിളി



എന്തെങ്കിലും വായിക്കുന്നത് കണ്ടാല്‍ എന്റെ പിതാവ്
കണ്ണിക്കണ്ട ബുക്ക്വളൊക്കെ ബായിച്ചിട്ടു എന്ത് കുന്തം കിട്ടാനാ ..
എന്നൊക്കെ പറഞ്ഞു ശകാരിക്കുമായിരുന്നു .

പീടികയില്‍ നിന്ന് വല്ല സാധനവും പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പര്‍ ആയിരുന്നു വായനക്കുള്ള ഏക ആശ്രയം . അത് കാണുമ്പോഴേക്കും ഉപ്പ ശകാരം തുടങ്ങും .

അപ്പോള്‍ , ഉമ്മ ഉപ്പ കേള്‍ക്കാതെ എന്നോട് പറയും :
'ജ്ജ് പ്പ കാണാത്ത എബടെയെങ്കിലും പോയി കുത്തിരുന്ന് വായിച്ചോ .
അയിനെ ക്കൊണ്ട് ചീത്ത പറീപ്പിക്കണ്ട ..''

സാധനങ്ങള്‍ കൊണ്ട് വന്ന കടലാസ്സുകള്‍ ഉമ്മ എടുത്തു വെക്കും .
എന്നിട്ട് ഉപ്പ കാണാതെ എനിക്ക് തരും .
അങ്ങനെ ആണ് വായിച്ചു തുടങ്ങിയത് .

പിന്നെ ചായപ്പീടികയിലേക്കും ബാര്‍ബര്‍ ഷോപ്പിലേക്കും ഒക്കെ പത്രം വായിക്കാനായി
പോക്ക് തുടങ്ങി .

ആ ഇടയ്ക്കാണ് ഞങ്ങളുടെ വീട്ടില്‍ മനോരമ പത്രം വരാന്‍ തുടങ്ങിയത് ...!!
കൂടെ ആഴ്ചപ്പതിപ്പും വനിതയും ബാലരമയും .
സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാന്‍ തോന്നി

അതൊന്നും ഞങ്ങള്‍ക്ക് ആയിരുന്നില്ല
സീമോന്‍ ചേട്ടന് ഉള്ളതായിരുന്നു . .! ( സൈമണ്‍ എന്നാണു അച്ചായന്റെ ശരിയായ പേര് .
ഞങ്ങള്‍ സ്നേഹത്തോടെ അദ്ദേഹത്തെ സീമോന്‍ എന്ന് വിളിക്കും )

ഞങ്ങളുടെ വീട് റോഡ്‌ സൈഡില്‍ ആണ് .
അവരുടെ വീട് പനഞ്ചോലയില്‍ ആണ് . കുറച്ചു ഉള്ളിലോട്ട് പോകണം .
അവര്‍ ആരെങ്കിലും ഇരിങ്ങാട്ടിരിയിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും വരുമ്പോഴാണ് പത്രവും മാസികകളും കൊണ്ട് പോവുക .

അത് വരെ എനിക്ക് കുശാലായി വായിക്കാം ..

എല്ലാം കൂടി ഒന്നിച്ചു എടുത്തു വീടിന്റെ പിറകിലുള്ള വിശാലമായ പാറപ്പുറത്ത് കൊണ്ട് പോയി ഉപ്പ കാണാതെ വായിക്കും .
ഞായറാഴ്ച ആണ് കഷ്ടം . സണ്‍ ഡേ സപ്ലിമെന്റ് ഉള്ള ദിവസം . വായിക്കാന്‍ ഒരു പാട് കാണും . പക്ഷേ അന്ന് സ്കൂള്‍ ഇല്ലാത്തത് കൊണ്ട് അച്ചായന്റെ മകന്‍ സന്തോഷ്‌ നേരത്തെ വരും പത്രം കൊണ്ട് പോകാന്‍ . അന്ന് കഥകളും കവിതകളും ഫീച്ചറും ഒക്കെ 'പിക്ചര്‍ വായന 'യെ നടക്കൂ

ആഴ്ചപ്പതിപ്പിലെ പൈങ്കിളിക്കഥകള്‍ ആയിരുന്നു ഏറെ ഇഷ്ടം .
അന്ന് വായിച്ച ആ കഥകളൊക്കെ പിന്നീട് സിനിമ ആയി .
ഊതിക്കാച്ചിയ പൊന്ന് , സ്ത്രീധനം , വീണ്ടും ചലിക്കുന്ന ചക്രം ഒക്കെ അങ്ങനെ വായിച്ച നീണ്ട കഥകള്‍ ആണ് ..

സത്യത്തില്‍ ഇന്ന് എന്തെങ്കിലും ഒക്കെ എഴുതാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിനു സീമോന്‍ ചേട്ടനോടും മനോരമയോടും കടപ്പെട്ടിരിക്കുന്നു ..

പിന്നെയാണ് വായിക്കേണ്ടത് അതൊന്നും അല്ല എന്നും ഇത് വരെ വായിച്ചതൊന്നും ശരിയായ വായന അല്ലെന്നും മനസ്സിലായത്‌ .

എന്നാലും ആദ്യ വായന നല്‍കിയ പ്രചോദനവും പ്രേരണയും എഴുത്തിന്റെയും വായനയുടെയും വഴിയിലേക്കു കൈപിടിച്ചു നടത്തിയതും മനോരമ പ്രസിദ്ധീകരങ്ങളും
സീമോന്‍ ചേട്ടന്റെ പത്രം വരുത്തലും ഒക്കെ തന്നെ എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു

എന്റെ എക്കാലത്തെയും സുഹൃത്തും ബന്ധുവും സമ പ്രായക്കാരനും ആയ ബാപ്പുട്ടി ആയിരുന്നു അന്ന് പത്ര വിതരണക്കാരന്‍ .
അവന്‍ പത്ര മാസികകള്‍ കയ്യില്‍ തരുമ്പോള്‍ അല്പം സീരിയസായി പറയും :

സീമോന്‍ ചേട്ടന്‍ വരും മുമ്പ് വായിച്ചു തീര്‍ത്തോ ...
മടക്കുകയോ ചുളിക്കുകയോ ചളി ആക്കുകയോ ചെയ്യരുത് !!!

ഇന്ന് എന്റെ വീടിനു തൊട്ടു തന്നെയാണ് ബാപ്പുട്ടിയുടെ വീട് .
കൊച്ചു നാളില്‍ അവന്‍ എന്റെ 'കൂട്ടുകാരന്‍' മാത്രമല്ല 'ഊട്ടു' കാരന്‍ കൂടിയായിരുന്നു .

എന്റെ പല കഥകളിലും കുറിപ്പുകളിലും ബാപ്പുട്ടിയുണ്ട് . .'നീലക്കുപ്പായം 'എന്ന കഥ ഞങ്ങളുടെ രണ്ടു പേരുടെയും ആത്മാംശം ഉള്ള കഥയാണ് .

ഒരു കാര്യം ഉറപ്പാണ് . പൈങ്കിളികള്‍ക്ക് എന്തൊക്കെ കുറ്റവും കുറവും പറയാനുണ്ടെങ്കിലും

അന്ന് , തീരെ വായന ഇല്ലാത്ത പലരെയും - സ്ത്രീകളെ - അടക്കം വായനയിലേക്ക് കൊണ്ട് പോയത് ആ പൈങ്കിളി
കഥകളായിരുന്നു . !!!

ബ്രസൂക്ക


തൊടിയില്‍ നിറയെ
ജാതിക്ക
കേറി പറിക്കാന്‍
പേരക്ക
കറുമുറെ തിന്നാന്‍
കോവക്ക
ഉപ്പേരിക്ക്
വാഴക്ക
ലേഡീസ് ഫിംഗര്‍
വെണ്ടക്ക

മീന്‍ മേടിക്കാന്‍
അബ്ദുക്ക
കോഴിക്കാരന്‍
കോയക്ക

നമ്മുടെ സ്വന്തം
മമ്മുക്ക
സിനിമ പിടിക്കും
പാച്ചിക്ക
കോഴിക്കോടിന്‍
മാമുക്ക !!!
ഇനി
എല്ലാ ഇക്കമാരും
തല്ക്കാലം
ഒന്ന് മാറിക്കേ .. !!!

വീട്ടില്‍
നാട്ടില്‍
വരയില്‍
വരിയില്‍
ബുക്കില്‍
മനസ്സില്‍
കണ്ണില്‍
കാതില്‍
ചുണ്ടില്‍
ഡ്രസ്സില്‍
ഫ്ലക്സില്‍
സ്ക്രീനില്‍
ഫേസ് ബുക്കില്‍
എല്ലാം ഒരൊറ്റ 'ഇക്ക '

ബ്രസൂക്ക .. ബ്രസൂക്ക.. ബ്രസൂക്ക!!

രേഖ



ഒരുപാടു രേഖകളുണ്ട്
താമസ രേഖ
ആയുര്‍ രേഖ
കൈ രേഖ
ദാരിദ്ര്യ രേഖ
യാത്രാ രേഖ
സീമന്ത രേഖ
ലക്ഷ്മണ രേഖ

പിന്നെ സ്കൂളില്‍ നിന്ന് പഠിച്ച
അക്ഷാംശ രേഖ
രേഖാംശ രേഖ
ഭൂമധ്യ രേഖ

അതിനും പുറമേ
കൂടെ പഠിച്ച രേഖ
സിനിമാ നടി രേഖ

എല്ലാ രേഖകളും നേരെയാവണം
ശരിയാവണം
അതാണ്‌ അതിന്റെ ശരി

പക്ഷേ ,
ഒരു രേഖ വളഞ്ഞു പോയാല്‍
ഈ ജിവിതം തന്നെ 'വളിഞ്ഞു ' പോകും

അത് നന്നായാല്‍ ജീവിതം വിളയും
അല്ലെങ്കിലോ ജീവിതം വരളും

ആ രേഖയാണ്
ഭാഗ്യ രേഖ !!

'ഒരു ഭാഗ്യവാനെ പിടിച്ചു കടലിലെറിഞ്ഞു നോക്കൂ
ചുണ്ടിലൊരു മീനുമായി അവന്‍ ചിരിച്ചു കൊണ്ട് തിരിച്ചു വരുന്നത് കാണാം '


മാറ്റുവിന്‍ ചിന്തകളെ ..!!!




അര നൂറ്റാണ്ടുകാലത്തെ പ്രവാസം കൊണ്ട് നാം എന്ത് നേടി എന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ശുഭകരമായ ഒരു ചിത്രമാണ് നമുക്ക് കിട്ടുന്നത്. പ്രവാസി കറവപ്പശു, മെഴുകുതിരി, സ്വയം കത്തി അന്നം വേവിക്കുന്ന തീക്കൊള്ളി എന്നൊക്കെ സ്വയം ശപിക്കാറാണ് നമ്മുടെ രീതി . പക്ഷെ അതിനപ്പുറത്തെ 'പച്ചപ്പ്‌ 'കാണാതെ പോവാറാണ് പതിവ്.

വിശപ്പിന്റെ ഊഷരതയില്‍ നിന്ന് പുറപ്പെട്ടു പോന്ന് സ്വന്തം നാട്ടില്‍
സമൃദ്ധിയുടെ വസന്തം സൃഷ്ടിച്ചവനാണ് പ്രവാസി.
നാട് നേടിയ ഏതൊരു കുതിപ്പിന്റെ പിന്നിലും പ്രവാസിയുടെ കിതപ്പ് ഉയര്‍ന്നു കേള്‍ക്കാം.

സാമൂഹ്യ സാംസ്ക്കാരിക ബൌദ്ധിക വിദ്യാഭ്യാസ തലങ്ങളില്‍ ഉണ്ടായ പുരോഗതിയും വികാസവും പ്രബുദ്ധതയും ഈ മെഴുകിതിരികള്‍ കത്തിച്ച വെളിച്ചമാണ്. ഈ പശുക്കള്‍ ചുരത്തിയ പാലാണ്. ഈ തീക്കൊള്ളികള്‍ എരിഞ്ഞെരിഞ്ഞു വേവിച്ചെടുത്ത അന്നമാണ്.

അന്ന് ഗള്‍ഫിലേക്ക് പോരുന്നവരുടെ പക്കല്‍ പ്രാരബ്ധത്തിന്റെ കീറിയ ഒരു ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്.

എഴുത്തും വായനയും പോലും അവരില്‍ കൂടുതല്‍ പേര്‍ക്കും അറിയില്ലായിരുന്നു . പഠിക്കാന്‍ പോകും മുമ്പേ പണിക്കു പോയി
ശീലിച്ചവരായിരുന്നു അവര്‍ . വയറിന്റെ കാളല്‍ ആയിരുന്നു മനസ്സിന്റെ ഭക്ഷണത്തെക്കാള്‍ അവരെ അലട്ടിയത് .

അത് കൊണ്ട് തന്നെ അവരില്‍ ഭൂരിഭാഗവും ഇവിടെ വന്ന് ഏറ്റവും താഴ്ന്ന ജോലിയാണ് എടുത്തത് . അതിനെ അവക്ക് കഴിയുമായിരുന്നുള്ളൂ .

എന്നാലിന്നോ ?

അവരുടെ പുതിയ തലമുറ വരുന്നത് ഏതു നാട്ടുകരോടൊപ്പവും തലയുയ ര്‍ത്തിപ്പിടിച്ചു നില്‍ക്കാവുന്ന തരത്തിലാണ്.
തക്ക യോഗ്യതയും വൈദഗ്ദ്യവും സാമര്‍ത്ഥ്യവും ഏതു മേഖലയിലേക്കും പറ്റിയ ശാരീരികവും മാനസികവും ബുദ്ധിപരവുമായ നൈപുണികള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ് .

ഈ ഒരു മാറ്റം തന്നെ മതി ഓരോ പ്രവാസിക്കും മനസ്സ് തുറന്നു അഭിമാനിക്കാന്‍.

എനിക്ക് ഏതായാലും പഠിക്കാന്‍ പറ്റിയില്ല . എന്റെ അനിയന്‍ / മകന്‍ / മകള്‍ / സഹോദരി അവര്‍ പഠിക്കട്ടെ . എന്റെ സങ്കടം അവരിലൂടെ തീരട്ടെ എന്ന് മിക്കവാറും പ്രവാസികളും ആശ്വാസം കൊണ്ടു .

ഞാന്‍ ഏതായാലും വിശപ്പും ദാരിദ്ര്യവും നീന്തിക്കടന്നാണ് ജീവിതപ്പുഴ കടന്നത്‌ . എന്റെ ബാക്കിയുള്ളവരെങ്കിലും സുഖമായി ജീവിക്കട്ടെ എന്നായിരുന്നു ഓരോ പ്രവാസിയുടെയും മനസ്സില്‍ ഓളം വെട്ടിയ വൈകാരികത്തിര .

അത് കൊണ്ടൊക്കെ തന്നെയാണ് ക്ഷാമം തളം കെട്ടിക്കിടന്ന നമ്മുടെ നാട് ക്ഷേമത്തിന്റെ നാടായി മാറിയത് . ചെറ്റപ്പുരകളുടെ നാട് ടെറസ്സ് കളുടെ നാടായി മാറിയത് . ദാരിദ്ര്യ രേഖക്ക് താഴെ കിടന്നിരുന്നവര്‍ സമൃദ്ധി രേഖക്കു മേലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടത് .

പിന്നെ ചില നഷ്ടങ്ങളൊന്നു മില്ലാതെ നേട്ടങ്ങള്‍ ഉണ്ടാവില്ല.
ത്യാഗങ്ങള്‍ ഇല്ലാതെ സ്വപ്‌നങ്ങള്‍ സഫലമാകില്ല .

അത് കൊണ്ട് പ്രവാസി സങ്കടം പറഞ്ഞു സ്വയം ശപിക്കേണ്ടവനല്ല.
പ്രാരാബ്ദം പറഞ്ഞു സ്വയം ചെറുതാ വേണ്ടവനല്ല . സ്വയം ശപിച്ചും സ്വയം ഉരുകിയും തീരേണ്ടവനല്ല .

അവന്‍ നഷ്ടപ്പെട്ട മഴയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നതിന് പകരം അവനൊപ്പിയ കണ്ണീര്‍ ചാലുകളെ ഓര്‍ത്ത്‌ അഭിമാനിക്കുകയാണ് വേണ്ടത് .
നാടിനെ പുഷ്ക്കലമാക്കാന്‍ സഹായിച്ചവന്‍ എന്ന സന്തുഷ്ടിയോടെ ജീവിക്കേണ്ടവന്‍ ആണ് പ്രവാസി .
നാടിന്റെ അഭിവൃദ്ധിയില്‍ , വികസനത്തില്‍ , ക്ഷേമത്തില്‍ , സര്‍വോപരി നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ സജീവമായി പങ്കാളിത്തം വഹിച്ച വ്യക്തി എന്ന നിലയില്‍ സാഭിമാനം , ആത്മവിശ്വാസത്തോടെ , സംതൃപ്തിയോടെ തല ഉയര്‍ത്തിപ്പിടി ക്കേണ്ടവനാണ്.

പ്രവാസി മലയാളികള്‍ മറ്റു രാജ്യക്കാരെ പോലെ കാണുന്നിടത്തൊക്കെ വെറ്റില തിന്നു തുപ്പി നടക്കുന്നവരല്ല.

സംഘടനകളും കൂട്ടായ്മകളുമായി അവര്‍ അവരുടെ ഭാഗധേയം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു . സ്വന്തം വീട്ടിലെ കാര്യം മാത്രമല്ല അവനെ ആധി പിടിപ്പിക്കുന്നത് .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് നാട്ടിലെക്കൊഴുകുന്നത്.
നാട്ടിലെ ഓരോ നിലവിളിയും മുഴങ്ങുന്നത് പ്രവാസികളുടെ കാതിലാണ്. ഏതൊരു കാര്യത്തിനും ആദ്യം കൈകള്‍ നീളുന്നത് പ്രവാസികളുടെ കാരുണ്യമുള്ള കീശയിലേക്കാണ് .

മറ്റുള്ളവരുടെ പ്രയാസങ്ങളിലേക്ക് തുറന്നു പിടിച്ച കാതുകളെ ക്കാള്‍
അപരന്റെ ദാരുണമായ കണ്ണുകള്‍ കാണാനുള്ള കണ്ണുകളെക്കാള്‍
മഹത്തരമായി ഈ ലോകത്ത് ഏതു അവയവമാണുള്ളത്?

പ്രവാസി എന്നാല്‍ പ്രയാസി എന്ന പാടിപ്പതിഞ്ഞ പാട്ട് നിര്‍ത്തി
പ്രവാസി എന്നാല്‍ പ്രയാസം ഇല്ലായ്മ ചെയ്യാന്‍ പ്രയാസപ്പെടുന്ന
പ്രസാദ വാസി എന്ന് തിരുത്തിപ്പാടാന്‍ നാമൊക്കെ തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

അപകര്‍ഷതയല്ല ആത്മ വിശ്വാസവും
ആത്മ സംതൃപ്തിയും ആണ് പ്രവാസിയെ ഭരിക്കേണ്ടത് .
അതാണ്‌ അവന്റെ മുഖമുദ്ര ആവേണ്ടത് . അല്ലേ ?


ആരാണ് ഈ 'അവള്‍' ?



അവള്‍ ഒരു പ്രതീകമാണ് .
'അവള്‍' എന്ന സംജ്ഞ വിശാലമാണ് .
അത് എന്റെതാകാം നിന്റെതാകാം അവന്റെതാവാം അവരുടെതാവാം .
ഓര്‍മ്മകളില്‍ അവളില്ലെങ്കില്‍ പിന്നെ എന്ത് സൌന്ദര്യം ?
ഓര്‍മ്മകളുടെ സുഗന്ധമാകുന്നു അവള്‍
ബാല്യത്തിന്റെ നിഴലാകുന്നു അവള്‍
സ്വപ് നങ്ങളുടെ ചിറകുകളാകുന്നു അവള്‍ .

അമ്മയായി , പെങ്ങളായി , കാമുകിയായി , ഭാര്യയായി , മകളായി , മകളുടെ മകളായി / മകന്റെ മകളായി ..

അത് കൊണ്ട് എഴുത്തുകളില്‍ കടന്നു വരുന്ന 'അവളെ' എന്റേത് നിന്റേതു എന്ന് ചുരുക്കാതെ , ഏതെങ്കിലും വൃത്തത്തിലൊതുക്കാതെ വിശാലമായി വായിക്കാം നമുക്ക് .
അതെ 'അവള്‍' വിശാലമായ ആകാശമാണ് .
അതിരുകളില്ലാത്ത സീമകളില്ലാത്ത സര്‍വ വ്യാപിയാണ് അവള്‍ .

അവളുടെ മുഖത്തിനേ വ്യത്യാസം കാണൂ
മനസ്സും അവള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും ഒന്നാണ്. ഒരു പോലെയാണ് .

പ്രവാസക്കുറിപ്പുകള്‍




നോമ്പ് കാരനെ പോലെയാണ് പ്രവാസി . നോമ്പുകാരന്‍ പകല്‍ മുഴുവനും വിചാരിക്കും നോമ്പ് തുറന്നിട്ട്‌ അത് തിന്നണം ഇത് തിന്നണം എന്നൊക്കെ നോമ്പ് തുറന്നു .കുറച്ചു വെള്ളം കുടിച്ചു എന്തെങ്കിലുമൊക്കെ തിന്നുമ്പോഴേക്കും മതിയായി .

പ്രവാസി നാട്ടില്‍ പോകുമ്പോള്‍ ഒരു പാട് സ്വപ്നം കാണും . പല പദ്ധതിയും ആസൂത്രണം ചെയ്യും . എന്തൊക്കെയോ ചെയ്യണം എന്ന് നിയ്യത്ത് വെക്കും .
ചെന്ന് 'ഒന്നോ രണ്ടോ ' ദിവസം കഴിയുമ്പോഴേക്കും അവനു മതിയായി. നിറഞ്ഞു , പിന്നെ വയ്യ .. !!!

***
ആറുമാസം ലീവ് ചോദിച്ച പ്രവാസിയോട്‌ കഫീല്‍ പറഞ്ഞു പോലും . അരക്കൊല്ലം നീ ഇല്ലാതെ എന്റെ സ്ഥാപനം പോകുമെങ്കില്‍ പിന്നെ കാലക്കാലം നീ ഇല്ലാതെ പോവുമെന്ന് ഉറപ്പല്ലേ ...?

***

ഭാഗ്യമാണ് പ്രവാസം
ഭാരമാണ് പ്രവാസം
മറ്റുള്ളവരുടെ ഭാരം ഇറക്കാനാണ് പ്രവാസം
ബാധ്യതയാണ് പ്രവാസം
ബാധ്യത ഇല്ലാതാക്കാലാണ് പ്രവാസം
ചിലര്‍ക്ക്
ഭാസുരമാണ് പ്രവാസം !

***
പ്രയാസം തീരാന്‍
പ്രവാസം വരിക്കുന്നു
എന്നിട്ടോ
ആ പ്രവാസം
തീരാ പ്രയാസമായി
അവനെ വരിഞ്ഞു മുറുക്കുന്നു !!!

***
പ്രവാസം ചിലര്‍ക്ക് ഒരു വിത
ചിലര്‍ക്ക് വെറും പത
ചിലര്‍ക്ക് കനലെരിയും ചിത
ചിലര്‍ക്ക് ഒരിക്കലും തീരാത്ത വ്യഥ
ചിലര്‍ക്ക് ഉത്തരം കിട്ടാത്ത കടം കഥ
ചിലര്‍ക്ക് വെറും തടവറ
ചിലര്‍ക്ക് സൌഭാഗ്യമേകും കലവറ
ചിലര്‍ക്കോ നഷ്ടങ്ങളുടെ മണിയറ !!!

***
പ്രവാസം ഒരു കടലാണ് .
പ്രവാസികള്‍ മുക്കുവന്മാരും .
ഈ കടലില്‍ നിന്ന് ചിലര്‍ക്ക് ചാകര കിട്ടുന്നു .
ചിലര്‍ക്ക് വെറും ചാള ,
ചിലര്‍ക്ക് നത്തോലി
ചിലര്‍ക്ക് ആവോലി
ചിലര്‍ക്ക് വന്‍ സ്രാവുകള്‍ കിട്ടി
അവർ വൻ സ്രാവായി മാറുന്നു

***
ഞാനും പ്രവാസി
നീയും പ്രവാസി
അവനും പ്രവാസി
അവരും പ്രവാസി
എന്റെ അയല്‍വാസിയും പ്രവാസി
എല്ലാ ദരിദ്ര വാസികളും പ്രവാസി
എന്നിട്ടും
നമ്മുടെ മനസ്സില്‍ ഒക്കെയും എന്നും
അമാവാസി !!!

***
പ്രവാസികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും തീരെ കേട്ടുകൂടാത്തതും പ്രവാസികള്‍ക്ക്
എത്ര തന്നെ കേട്ടാലും വായിച്ചാലും പറഞ്ഞാലും എഴുതിയാലും
മതിയാകാത്തതുമായ ഒരു സംഗതിയാണ്
പ്രവാസ കഥകള്‍

***

'കടന്നാല്‍ കുടുങ്ങി' എന്ന ഒരു സ്ഥലമുണ്ട് . എന്നാല്‍ ആ പേര് ഏറെ യോജിക്കുക പ്രവാസത്തിനാണ് !!!

***

പ്രവാസം അനുഭവിക്കുന്നവര്‍ക്ക് ഇരുളും
അത് കൊണ്ട് അനുഭവിക്കുന്നവര്‍ക്ക് പ്രകാശവും

***

പ്രവാസം ഒരു ചൂണ്ട
പ്രവാസിയോ ഒരു ചെണ്ട
അവള്‍ പറയുന്നു : ഇനി പോണ്ട
സ്വത്തും സുഖവും വേണ്ട
കൂട്ടാന്‍ ഇനി വെറും വെണ്ട
എന്നാലും ഗള്‍ഫ് മാണ്ട !!!

അവന്‍ മനസ്സില്‍ പറയും : ഇതൊന്നും കേ ള്‍ക്കേണ്ട
നാളെ ഇതെല്ലാം മാറ്റി പറയും . അന്നേരം വിഷമം വേണ്ട !!

നാട്ടില്‍ ചെന്നിട്ട്



നാട്ടില്‍ ചെന്നിട്ട് ,
പഴയ സ്കൂളിന്റെ പിന്‍ഭാഗത്തുള്ള
വലിയ ആല്‍മരത്തിന്റെ തടിയില്‍
കോമ്പസ് കൊണ്ട്
പ്ലസ് ചേര്‍ത്ത് എഴുതി വെച്ച
പേരുകള്‍ ഇപ്പോഴും അവിടെ ഉണ്ടോ
എന്ന് നോക്കണം

വടി കൊണ്ടുവരാന്‍
പറമ്പിലേക്ക് ചെല്ലുമ്പോള്‍ കണ്ട
പാണോപ്പഴങ്ങള്‍
അവിടെ പഴുത്തു തന്നെ നില്ക്കുന്നുണ്ടോ
എന്ന് ചെന്ന് നോക്കണം

സാറ്റു കളിക്കാന്‍ ഒളിച്ചിരുന്നപ്പോള്‍
അറിയാതെ കാലില്‍ കേറിയ
കുപ്പിച്ചില്ല്
എടുത്തു തരാന്‍ ,
കരച്ചില്‍ കേട്ട് ആദ്യമെത്തിയ
അവളുടെ കൈകളില്‍ പിടിച്ചു
കൊക്കിച്ചാടി പോയി ഇരുന്ന
ആ സ്നേഹപ്പാറയില്‍ ഇത്തിരി നേരം കുത്തിരിക്കണം

ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍
അനിയത്തിമാര്‍ക്കു കൊണ്ട് വന്ന
ഒരു പാട് മുത്തുമാലകളില്‍ നിന്ന്
ഒന്ന്
ആരും കാണാതെ കട്ടെടുത്ത്
അവള്‍ക്കു കൊണ്ട് കൊടുത്ത
ആ മുത്തശ്ശി മാവിന്റെ ചോട്ടിലൊന്നു പോകണം

ഭരണിയില്‍
ഉപ്പു വെള്ളത്തില്‍ മുങ്ങിക്കിടന്നു
എപ്പോഴും തന്നെത്തന്നെ നോക്കി
കണ്ണിറുക്കിയിരുന്ന
നെല്ലിക്കകള്‍ക്ക്
ഒരു
സ്പെഷ്യല്‍ സലാം കൊടുക്കണം

അവളെ രക്ഷിക്കാന്‍
കള്ളം പറഞ്ഞതിന്
ഉണ്ണി മാഷ്‌ കൈവെള്ളയില്‍ ആഞ്ഞടിക്കുമ്പോള്‍
പെണ്‍കുട്ടികളുടെ
ഭാഗത്ത് നിന്ന് കേട്ട പൊട്ടിക്കരച്ചിന്റെ
പൊട്ടും പൊടിയും
ഇപ്പോഴും
അവിടെയെവിടെയെങ്കിലും
വീണു കിടക്കുന്നുണ്ടോ എന്ന് പരതണം

ഇന്റര്‍ വെല്ലിനു
കിണറ്റിന്‍ കരയില്‍
വെള്ളം കുടിക്കാന്‍ തിരക്ക് കൂട്ടുന്ന
കുട്ടികള്‍ക്കിടയിലേക്ക്
ഓടിച്ചെന്ന്
തൊട്ടി കൈക്കലാക്കി
വെള്ളം കോരി
ആദ്യം
അവളുടെ വെളുത്ത കൈകളിലേക്ക്
ഒഴിച്ച് കൊടുത്ത പ്പോള്‍
അവള്‍ കുടുകുടാ കുടിച്ച
പഞ്ചാരക്കിണറില്‍
ഒന്ന് പാളി നോക്കണം

പരിസരത്തു ആരുമില്ലെങ്കില്‍
വലിയ വായില്‍
ഉറക്കെയുറക്കെ
അവളുടെ പേര് വിളിക്കണം

അടിത്തത്തില്‍ പോയി പ്രതിധ്വനിച്ചു
വല്ലാത്ത ഒരു മുഴക്കത്തോടെ
കിണറില്‍ നിന്ന് പൊങ്ങിവരുന്ന
ആ ശബ്ദം
വല്ലത്തോരിഷ്ടത്തോടെ
ഹൃദയത്തില്‍ കേള്‍ക്കണം

ഒടുവില്‍
മനസ്സില്ലാ മനസ്സോടെ
തിരിച്ചു പോരുമ്പോള്‍
ആരും കേള്‍ക്കാതെ
ജയഹെ ജയഹെ ജയ ജയ ജയഹെ എന്ന് ചൊല്ലണം
അപ്പോള്‍
മനസ്സില്‍
ഒരായിരം
കൂട്ടമണി മുഴങ്ങണം !!!

എല്ലാ അവധിക്കു പോകുമ്പോഴും
സ്വപ്നം കാണുന്ന ഈ മോഹങ്ങളൊക്കെ
തത്ക്കാലം മറന്ന്
പോയതിലേറെ വേഗത്തില്‍
തിരിച്ചു വന്ന്
'ഒന്നിനും സമയം കിട്ടിയില്ലല്ലോ '
എന്ന് നെടുവീര്‍പ്പിട്ട്
അടുത്ത അവധിക്കായി
കാത്തു കാത്തിരിക്കണം !!!


ഭൂത ദയ



ജിദ്ദയിലെ ഷവര്‍മ്മ സൂഖിലൂടെ പോകുമ്പോള്‍ കണ്ട ഒരു രംഗം ആണിത് . ഇത്തരം രംഗങ്ങള്‍ ഇവിടെ സാധാരണമാണ് .

ഞാന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ സ്ഥിരമായി കാണുന്ന മറ്റൊരു കാഴ്ചയുണ്ട് .
വൈകുന്നേരം കൃത്യം ഒരു അഞ്ചു മണിയാവുമ്പോഴേക്കും
വലിയ ഇരുമ്പു ഗേറ്റുകളും ചുറ്റുമതിലുകളും ഉള്ള ഒരു വീടിന്റെ ഗേറ്റ് കടന്നു ഒരു മനുഷ്യന്‍
പുറത്തു വരും . ആ വീട്ടിലെ ജോലിക്കാരന്‍ ആണ് അയാള്‍ എന്ന് തോന്നുന്നു .
ഒരു അന്യ നാട്ടുകാരന്‍ .
അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു വലിയ പ്ലേറ്റ്‌ നിറയെ ചിക്കന്‍ പാര്‍ട്സ് ഉണ്ടാകും .
ഇദ്ദേഹം പുറത്തു വരുന്നതും കാത്ത് ഒരു വലിയ മാര്‍ജാര സംഘം അവിടയും ഇവിടെയും ഒക്കെയായി ഇരിക്കുന്നുണ്ടാവും .
ചുരുങ്ങിയത് ഒരു പത്തിരുപത്തഞ്ചു പൂച്ചകള്‍ കാണും .

ഇദ്ദേഹത്തെ കാണുന്നതോടെ എല്ലാവരും അവരവരുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കും .
അദ്ധ്യാപകന്‍ ക്ലാസ്സിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റു നില്‍ക്കും പോലെ !!

പക്ഷെ ആരും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിച്ചെല്ലില്ല . ആര്‍ത്തി കാണിക്കില്ല .
ക്ഷമയോടെ അവനവന്റെ ഊഴവും കാത്തിരിക്കും .
ഓരോ പൂച്ചയുടെയും മുമ്പിലെത്തി ആ മനുഷ്യന്‍ വിഹിതം ഇട്ടു കൊടുക്കും ..

പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് .
മനുഷ്യന് പോലും ഇത്തരം ഘട്ടങ്ങളില്‍ ഇങ്ങനെ ക്ഷമ കാണിക്കില്ല .
റമദാനില്‍ പള്ളിയോടനുബന്ധിച്ചു സൗജന്യമായി നല്‍കുന്ന 'ഇഫ്താര്‍ ' വിഭവങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്ന മനുഷ്യരാണ് അന്നേരം മനസ്സില്‍ ഓര്‍മ്മ വരിക .
അങ്ങനെ നോക്കുമ്പോള്‍ ഈ പൂച്ചകള്‍ എത്ര ശീലരാണ് ?

ഒരു പൂച്ചക്ക് ഭക്ഷണം കൊടുക്കുന്നതില്‍ അത്ര പുതുമയൊന്നും ഇല്ല . ഇവിടെ അതത്ര അപൂര്‍വ കാഴ്ചയും അല്ല . പക്ഷെ ഈ മനുഷ്യന്‍ ഇവിടുത്തെ ഖുമാമ - വേസ്റ്റ് ബോക്സ് - ആശ്രയിച്ചു ജീവിക്കുന്ന ഒരു പാവം 'മിസ്കീന്‍' ആണ് . സ്വന്തം അന്നത്തിനു പോലും വകയില്ലാത്ത പാവം .
അങ്ങനെ അറിഞ്ഞപ്പോള്‍ ആ മനുഷ്യനോടു വല്ലാത്ത ആദരവ് തോന്നി

സ്വന്തം വയര്‍ നിറക്കാന്‍ ഓടി നടക്കുന്നതിനിടയില്‍
സഹജീവികളെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത നമുക്കിടയില്‍
ഇങ്ങനെയും ചില മനുഷ്യരുണ്ട് !!!

രാധേച്ചിയും മാള്‍ക്കേച്ചിയും


എന്റെ ജ്യേഷ്ടന്റെ വീട്ടിലായിരുന്നു ഞാനും കുടുംബവും കുറച്ചു കാലം താമസിച്ചിരുന്നത് .

അന്ന് ആ വീടിന്റെ പിറകില്‍ ഞങ്ങളുടെ അയല്‍ക്കാരായി
ഒരു രാധേച്ചിയും ഒരു മാള്‍ക്കേച്ചിയും ഉണ്ടായിരുന്നു . എന്തൊരു സ്നേഹമായിരുന്നു അവര്‍ക്ക് . മാഷേ എന്ന് നീട്ടി വിളിക്കും . പ്രത്യേകം എന്ത് ഉണ്ടാക്കിയാലും കൊണ്ട് വന്നു തരും .

ഇടയ്ക്ക് ഒരു ബൈക്ക് ആക്സിഡന്റില്‍ പെട്ട് വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്ന സമയത്ത് വല്ലാതെ മുഷിയുമ്പോള്‍ ഞാനും കുട്ടികളും അങ്ങോട്ട്‌ പോകും .

സുകുവേട്ടന്റെ - രാധേച്ചിയുടെ ഭര്‍ത്താവ് - അമ്മയും അവിടെയുണ്ട് . ആ അമ്മ ചെല്ലുമ്പോള്‍ എന്റെ കൈയ്യില്‍ പിടിക്കും എന്നിട്ട് 'അസ്സലാമു അലൈകും 'എന്ന് ചിരിച്ചു കൊണ്ട്പ റയും .

പിന്നെ സത്ക്കാരമാണ് . അവരുടെ തൊടികയില്‍ ഉണ്ടായ പൂവന്‍ പഴം ആണ് പ്രധാന വിഭവം . അന്നവര്‍ക്ക് കൈതച്ചക്ക കൃഷി ഉണ്ട് . കൈതച്ചക്ക കലാപരമായി ചെത്തി പ്ലേറ്റില്‍ കൊണ്ട് വന്നു തരും ..

ആ അമ്മ അടുത്തിരുന്നു പഴയ കഥകള്‍ പറയും . ഉമ്മയുമുപ്പയും കഷ്ടപ്പെട്ട കഥകള്‍ .
പത്തു മക്കളെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാടുകള്‍ . ആ അമ്മയ്ക്ക് ഉമ്മയേയും ഉപ്പയെയും ഒക്കെ നന്നായി അറിയാം .

എന്റെ രണ്ടു മക്കള്‍ക്കും രാധേച്ചിയെയും മാള്‍ക്കേച്ചിയെയും ജീവനായിരുന്നു . അവര്‍ തരം കിട്ടിയാല്‍ അങ്ങോട്ട്‌ മണ്ടും . . വീടിന്റെ മുമ്പിലൂടെ രാധേച്ചിയോ മാള്‍ക്കേച്ചിയോ
പോകുമ്പോള്‍ കുട്ടികളെ നീട്ടി വിളിക്കും . അവര്‍ ഓടിച്ചെല്ലും .

അവരുടെ കൂടെ പോയ കുട്ടികള്‍ ഇരുട്ടിയാലും പോരാന്‍ കൂട്ടാക്കില്ല . മാള്‍ക്കേച്ചി യുടെ രണ്ടു ആണ്‍കുട്ടികള്‍ക്കും മക്കളെ വലിയ ഇഷ്ടമായിരുന്നു .

ഗള്‍ഫിലേക്ക് പോരുമ്പോള്‍ യാത്ര പറയാന്‍ ചെന്നപ്പോള്‍
രാധേച്ചി പറഞ്ഞു : ''ഇനി ഞങ്ങളെ ഒന്നും കണ്ടാല്‍ മിണ്ടൂല വല്യ മുതലാളിയൊക്കെ ആയാല്‍ ഞങ്ങളെ മറക്കും .. ''

ഇന്നും വെക്കേഷനില്‍ നാട്ടില്‍ ചെന്നാല്‍ ഞാന്‍ അവിടെ പോകും . അത്രയ്ക്ക് ബന്ധം ആയിരുന്നു ആ രണ്ടു
അയല്‍ വീടുമായും . ആ അമ്മ ഇന്നില്ല .
എന്നാലും മനസ്സില്‍ ഇപ്പോഴും ഉണ്ട് 'മാഷേ അസ്സലാമു അലൈകും 'എന്ന ചിരിച്ചു കൊണ്ടുള്ള ആ പറച്ചില്‍ !!

നമ്മുടെ കേരളത്തില്‍ ഇതുപോലുള്ള ഒരു പാട് സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഒരു കാലത്ത് .
ഇന്നും ഉണ്ട് . എന്നാലും പഴയ ആ തീവ്രതയും ഇഴയടുപ്പവും എവിടെയോ നഷ്ടപ്പെട്ട പോലെ . .

ആ നല്ല നാളുകളിലേക്ക് ഇനി നമ്മുടെ നാട് തിരിച്ചു പോകില്ലായിരിക്കും . അടുത്ത വീട്ടില്‍ ശത്രു ഇരിക്കുന്നു എന്ന ഭീതി ആണ് ഇന്ന് നമ്മെ അലട്ടുന്ന വലിയ ശാപം .

അന്ന്, മുസ്ലിം ഹിന്ദു ക്രിസ്ത്യാനി ഒക്കെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമായിരുന്നു . മനസ്സിലും പെരുമാറ്റത്തിലും മനുഷ്യനും സ്നേഹവും
അയല്‍ക്കാരും സ്വന്തക്കാരും ആയിരുന്നു .
നമ്മുടെ സന്തോഷം അവരുടെതും അവരുടേത് നമ്മുടെതും ആയിരുന്നു . ആഘോഷങ്ങളിലും കല്യാണങ്ങളിലും എന്തൊരു സഹകരണം ആയിരുന്നു . ഓണവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു ആഘോഷിച്ചു . സന്തോഷങ്ങളില്‍ പങ്കു കൊണ്ടും ഓണം ഉണ്ണാന്‍ പോയും പെരുന്നാളിന് ബിരിയാണി തിന്നാന്‍ വന്നും ഒരേ വീട്ടിലെ പോലെ കഴിഞ്ഞു കൂടിയ മധുരിക്കുന്ന ഓര്‍മ്മകള്‍ .

ഇന്ന് എല്ലാം തകിടം മറിഞ്ഞു .

മുസ്ലിമിന് ഒരു അപകടം പിണഞ്ഞാല്‍ ഹിന്ദു വിചാരിക്കുന്നു മരിച്ചത് മുസ്ലിം അല്ലേ നന്നായി ഒന്ന് എണ്ണം കുറഞ്ഞു എന്ന് മുസ്ലിം വിചാരിക്കുന്നു ഹിന്ദു അല്ലേ മരിച്ചത് നന്നായി എന്ന് .
ക്രിസ്ത്യാനിയും അതെ പോലെ തന്നെ ചിന്തിക്കുന്നു .

എന്തുണ്ട് സംശയം ?
ഏറ്റവും വലിയ വൈരം മത വൈരം തന്നെ !!!

നിഷ്ക്കളങ്കമായ മനസ്സുകളെ പോലും മതപരമായി വേര്‍തിരിച്ചു അകലം വര്‍ധിപ്പിക്കാനുള്ള തികച്ചും ഹീനമായ ശ്രമങ്ങള്‍ ആണ് എല്ലാ ഭാഗത്ത് നിന്നും നടക്കുന്നത് .. അക്കാര്യത്തില്‍ ആരും മോശക്കാരല്ല !!

മാനിഷാദാ - അരുത് കാട്ടാളാ .. ഇനിയും മനസുകളെ കൂടുതല്‍ കൂടുതല്‍ അകറ്റല്ലേ ..
ഇനിയും അവശേഷിക്കുന്ന സമാധാനത്തിന്റെ ക്രൌഞ്ചപ്പക്ഷികളെ കൂടി വെടി വെച്ച് കൊല്ലരുത് ..!!! പ്ലീസ് ..


സൈബര്‍ ഇടങ്ങളിലെ സ്ത്രീ സാന്നിധ്യം


ചോദ്യം :
സൈബര്‍ ഇടങ്ങളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?

ഉത്തരം :

പൊതുവെ സര്‍വതന്ത്ര സ്വതന്ത്രമായ ഒരിടമാണ് ഇത് .
ഇവിടെ ആ ര്‍ക്കും വരാം ഇടപെടാം കൂട്ടുകൂടാം എഴുതാം വായിക്കാം കലരാം കലഹിക്കാം അരുതാത്തവയ്ക്ക് കളമൊരുക്കാം .
അത് കൊണ്ട് തന്നെ ഇവിടെ എല്ലാ തരക്കാരും ഉണ്ടാകും . സമൂഹത്തിലെ എല്ലാ നന്മയും തിന്മയും പുഴുക്കുത്തുകളും ഇവിടെയും പ്രതീക്ഷിക്കണം .

സ്ത്രീ സമൂഹം ലോകത്തിന്റെ ഏതു ഇടങ്ങളിലും അനുഭവിക്കുന്ന പോലെ യുള്ള അതിക്രമങ്ങളും മാനസികമായ പീഡനങ്ങളും അവരെ ആസൂത്രിതമായി വീഴ്ത്താന്‍ പറ്റിയ ചതിക്കുഴികളും ഇവിടെയും ഉണ്ട് .

എന്നാലും 'നിലക്ക് നില്ക്കാനും' 'നിലക്ക് നിര്‍ത്താനും' കെല്‍പ്പുണ്ടെങ്കില്‍ ഇവിടെ പിടിച്ചു നില്ക്കാം .
ആണുങ്ങളെ പോലെ സസുഖം വിരാജിക്കാം .

അത്തരത്തില്‍ ബോള്‍ഡ് ആയ ഒരു പാട് സഹോദരിമാര്‍ ഇവിടെ തിളങ്ങുന്നുണ്ട് എന്ന് തന്നെയാണ് ഈ അഭിപ്രായത്തിനു പ്രേരകം .
കവിത എഴുതുന്ന , നല്ല കുറിപ്പുകളെഴുതുന്ന , സാമൂഹ്യ സാംസ്ക്കാരിക വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി സ്വന്തം ഭാഗധേയം നി ര്‍വഹിക്കുന്ന ഒരു പാട് ധീര വനിതകളെ ഇവിടെ കണ്ടിട്ടുണ്ട് .

കമന്റുകളിലൂടെ , കളിയാക്കലുകളിലൂടെ , പഞ്ചാര പ്രതികരങ്ങളി ലൂടെയൊക്കെ ഒളിഞ്ഞോ തെളിഞ്ഞോ വരുന്ന ഏതു അസ്ത്രങ്ങളെയും പുഷ്പം പോലെ പിടിച്ചെടുത്തു കൂടുതല്‍ മൂര്‍ച്ച കൂട്ടി തിരികെ എയ്യുന്ന ഉണ്ണി യാ ര്‍ ച്ചകളെ ഇവിടെ കണ്ടിട്ടുണ്ട് .
സധൈര്യം സ്വന്തം ഫോട്ടോ വെച്ച് ആണുങ്ങളെ പോലെ നെഞ്ചു വിരിച്ചു നില്ക്കുന്ന ധീര വനിതകളെ .

പൊതുവെ ആണുങ്ങളിലെ ചില 'വികാര ജീവികള്‍' ക്ക് ഒരു പെണ്‍ പേരോ പെണ്‍ ഫോട്ടോയോ കാണുമ്പോഴേക്കും 'വികാരം' ഇളകും .
മെല്ലെ ഒന്ന് പോയി കൊത്തും . വളയുമോ എന്ന് 'അറിയാന്‍ നോക്കും . അവിഹിത വഴി തുറക്കാന്‍ ശ്രമം നടത്തും .

അത്തരം 'ഞരമ്പുകളില്‍' തത്സമയം ശക്തമായ സൂചിമുന കുത്തി ആട്ടിപ്പായിക്കാന്‍ തന്റെടമുള്ള , മനക്കരുത്തുള്ള ഏതു സ്ത്രീക്കും ഇവിടെയും വിജയിക്കാം എന്ന് തന്നെയാണ് എന്റെ പക്ഷം .
ഇത് ഇവിടെ എന്നല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇത് തന്നെയാണ് അവസ്ഥ .
മറ്റേ നോട്ടം പെട്ടെന്ന് മനസ്സിലാവുമ്പോലെ 'മറ്റേ സമീപനവും' പെട്ടെന്ന് മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ പ്രശ്നം വരില്ല .

ഇമ്മാതിരി അവിഹിത ശ്രമങ്ങളെ മുളയിലെ നുള്ളാതെ അനുകൂല സമീപനം സ്വീകരിക്കുന്നിടത്തു ആദ്യമായി ശ്രുതി ഭംഗം ആരംഭിക്കുന്നു .
സ്ത്രീകള്‍ സ്വയം 'ഒരുക്കിക്കൊടുക്കുകയും' 'ഒതുങ്ങിക്കൊടുക്കുകയും'
ചെയ്യുന്നിടത്ത് ആണ് അവിഹിത വഴിയുടെ ആദ്യ ജാലകം തുറക്കപ്പെടുന്നത് എന്ന് മനസിലാക്കുക .

സാഹചര്യങ്ങള്‍ ഏറെയും സൃഷ്ടിക്കപ്പെടുന്നവയാണ്. ഒരിക്കല്‍ കള്ളം പറഞ്ഞാല്‍ പിന്നീട് ഒരു പാട് കളവു പറയേണ്ടി വരും എന്നപോലെ ഒരിക്കല്‍ വീണുപോയാല്‍ പിന്നെ വീണു കൊണ്ടേയിരിക്കും എന്നും തിരിച്ചറിയുക .

സൈബര്‍ ഇടം ഒരു 'ലഹരി'യിടം മാത്രമല്ല അനേകം ചുഴികളും ചതിക്കുഴികളും ഉള്ള ഒരു ചെളിപ്പാടം കൂടി ആണെന്ന ബോധ്യം വേണം
സൂക്ഷിച്ചും ശ്രദ്ധിച്ചും 'കളകളെ' നിഷ്കരുണം പറിച്ചു വലിച്ചെറിഞ്ഞും വിളയിറക്കാനും പറ്റുന്ന പോലെ ഏതു വൃത്തികെട്ട മാര്‍ഗ്ഗങ്ങളിലേക്കും വഴി തുറക്കാനും 'വിളച്ചില്‍' എടുക്കാനും പറ്റിയ സ്ഥാനമാണ് ഇവിടം എന്നും തിരിച്ചറിയണം .
നല്ല നടപ്പിനുമനസ്സുള്ളവര്‍ക്ക് അതിനും ചതിയും വഞ്ചനയും പ്രലോഭനവും വഴങ്ങലും വഴുതലും നടത്തേണ്ടവര്‍ക്ക് അതിനും പറ്റിയ ഇടം കൂടിയാണ് ഇവിടം .

പിന്നെ ആകെ ഒരു സമാധാനമുള്ളത് ഒരു ക്ലിക്കില്‍ കൂട്ടുകൂടാം . പന്തിയല്ലെന്ന് കണ്ടാല്‍ മറു ക്ലിക്കില്‍ അറുത്തു മാറ്റാം എന്നതാണ് .

ഒരു കാര്യം ഓര്‍ക്കുക .
നിങ്ങളുടെ ഒരു സ്വകാര്യവും സ്വന്തം വിശദാംശങ്ങളും ഒരാ ള്‍ക്കും കൈമാറാതിരിക്കുക . ചാറ്റ് ചെയ്യാന്‍ വരുന്നവന്‍ എത്ര പുണ്യാളന്‍ ആണെന്ന് തോന്നിയാലും ശരി . ചാറ്റ് ബോക്സ് അടഞ്ഞു കിടക്കുന്നത് തന്നെയാണ് നല്ലത് . ആര് വന്നു മുട്ടി വിളിച്ചാലും തുറക്കാതിരിക്കുക .
ചാറ്റിംഗ് ബോക്സ് ചീറ്റിംഗ് ബോക്സ് ആണെന്ന ഒരു മുന്‍ധാരണ ഉണ്ടായിരിക്കുന്നതും നല്ലതാണ് .
എല്ലാറ്റിനും മുമ്പ് നമുക്ക് നമ്മെക്കുറിച്ച് തന്നെ ഒരു ബോധ്യം ഉണ്ടാകണം എന്ന് മാത്രം .

'തന്റേടമുണ്ടോ തന്റെ ഇടം ഭദ്രം '

മനോഗതി




ഒരു വൃദ്ധ ഒരു കുട്ടിയേയും എടുത്തു ബസ്സില്‍ , നിന്ന് യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവന്‍ കണ്ടില്ലെന്നു നടിക്കും .

ഒരു തരുണീമണിയാണ് കുട്ടിയേയും എടുത്തു നില്‍ക്കുന്നത്
എങ്കില്‍ 'ഞാനെടുത്തോളാം കുട്ടിയെ ..
മോനെ കുക്കുടൂ ചേട്ടന്റെ അടുത്ത് വാ മിഠായി വാങ്ങിതരാം ട്ടോ ... എന്നൊക്കെ വലിയ ഡയലോഗ് അടിച്ചു ചേച്ചി കുട്ടിയെ കൊടുക്കും മുന്‍പേ എടുത്തു മടിയില്‍ വെച്ചിരിക്കും



ഒരു വൃദ്ധ :
മോനെ ഈ രാമദാസ് ഡോക്ടറെ വീട് എവിടെയാ ?

നേരെ പോയി ഇടത്തേക്ക് തിരിഞ്ഞു അവിടെ കാണുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതി ..

അല്പം കഴിഞ്ഞു ഒരു ചെറുപ്പക്കാരി അവന്റെ അടുത്തു വഴി ചോദിച്ചു വന്നാലോ ?

ചേച്ചീ ആ കണ്ണ് ഡോക്ടര്‍ രാമദാസിന്റെ വീടല്ലേ .
നേരെ പോയാല്‍ മതി . കുറച്ചേ നടക്കാനുള്ളൂ .
ആദ്യം കാണുന്ന സിഗ്നലില്‍ നിന്ന് ഇടത്തോട്ടു തിരിയണം .
അപ്പോള്‍ ഒരു ഫാന്‍സി ഷോപ്പ് കാണും .
പിന്നെ ഒരു റസ്റ്റോറന്റ് കാണാം .
അതും കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടു പോയാല്‍
റയില്‍ വേ ഗേറ്റ്
ഗേറ്റ് കടന്നു അപ്പുറത്തെ നാലാമത്തെ വീട് ആണ് ഡോക്ടറുടെത് .
മഞ്ഞ പെയിന്റ്റ് അടിച്ച വീട് ആണ് .

ബുക്ക് ചെയ്തിട്ടുണ്ടോ ? നല്ല തിരക്കുള്ള ആളാ ..
വഴി മനസ്സിലായോ .
ഇല്ലെങ്കില്‍ ഞാന്‍ കൂടെ വരാം ...



കേള്‍ക്കല്‍




ഒരു പാട് കേള്‍ക്കലുകളുണ്ട് .
വാര്‍ത്ത കേള്‍ക്കല്‍ ,
പാട്ട് കേള്‍ക്കല്‍ ,
പ്രസംഗം കേള്‍ക്കല്‍ ,
സുഹൃത്തിനെ കേള്‍ക്കല്‍ ,
ഭാര്യയെ കേള്‍ക്കല്‍ ....

പക്ഷേ ,
ഇവയിലേറെയൊക്കെ കേള്‍ക്കേണ്ടതും
നാം കേള്‍ക്കാതെ പോകുന്നതുമായ മറ്റു ചില കേള്‍ക്കലുകളും ഉണ്ട് !!!

കുഞ്ഞുങ്ങളെ കേള്‍ക്കല്‍ ,
അമ്മയെ കേള്‍ക്കല്‍ ,
പ്രകൃതിയെ കേള്‍ക്കല്‍ .. !!

ഒരു കാര്യം ഉറപ്പാണ് .
ഈ മൂന്നു കേള്‍ക്കലുകള്‍ക്കലുകള്‍ക്കും
മറ്റൊരു കേള്‍ക്കലിനും തരാന്‍ പറ്റാത്ത
ചില അനുഭൂതിയാണ് പകരാന്‍ കഴിയുക !!

ഭൂമി അമ്മയാണ്
ചെടികളും മരങ്ങളും സസ്യ ലതാദികളും
അമ്മയുടെ മക്കളും

''അനഘതപ്പെടുമമ്മേ വത്സലത്വത്തിനാല്‍ നിന്‍
സ്തന ഗിരികള്‍ ചുരത്തും നല്‍പയസ്സല്പമന്യേ
ദിനമനുപരിപാനം ചെയ്കയാല്‍ നിന്നിലുണ്ടാ -
മനവധി ചെറു ധാന്യം പുഷ്ടിപൂണ്ടുല്ലസിപ്പൂ ...''

കവി പാടിയത് എത്ര സുന്ദരം !!

പ്രകൃതിയെ അമ്മയെ എന്ന പോലെ സ്നേഹിക്കാം
കുഞ്ഞുങ്ങളോടെന്ന പോലെ മരങ്ങളെ വളര്‍ത്താം ; താലോലിക്കാം
പച്ചപ്പിലേക്ക് കാതോര്‍ക്കാം .

പ്രകൃതി ദുഷിച്ചു പോയാല്‍
മണ്ണും വെള്ളവും മലിനമായാല്‍
പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല
അമ്മയില്ലെങ്കില്‍ തീര്‍ന്നില്ലേ
മക്കളുടെ കാര്യം !!!

പതിതമായ 'പരിതസ്ഥിതി'യില്‍ നിന്ന്
പാവനമായ ഒരു പരിസ്ഥിതിലേക്ക്
പ്രവേശിക്കട്ടെ നമ്മുടെ മണ്ണും മനസ്സും ..

കൃതിയും
വികൃതിയും
തകൃതിയും
ആകൃതിയും
പ്രകൃതിയും
എല്ലാം കൊള്ളാം..
ഒന്നും വികൃതമാക്കരുതെന്നു മാത്രം
അതാണ്‌ ശരിയായ സുകൃതി!!!

പൂവിന്റെ പ്രൊഫൈല്‍ ചിത്രമുള്ള പെണ്‍കുട്ടി




രാവിലെ ഇന്‍ബോക്സില്‍ നോക്കുമ്പോള്‍ എട്ടോളം മെസേജ് .
കൂടുതലും ലിങ്കുകളാണ് .
കൂട്ടത്തില്‍ പൂവിന്റെ പ്രൊഫൈല്‍ ചിത്രം ഉള്ള ഒരാളുടെ മെസ്സേജും ഉണ്ട് .
ഒരു ഫീ മെയില്‍ പേരാണ് .

തുറന്നു നോക്കുമ്പോള്‍ ഒരു ചിത്രം .
നിറം മങ്ങിപ്പോയ , അവിടവിടെ മടങ്ങിയ ' പഴയ ഒരു ഓട്ടോഗ്രാഫ് പേജില്‍ ,
നാല് വരികള്‍

''പിരിയുവാന്‍ നേരമായി
പറയാമിനി യാത്രാ മൊഴി
കാണാന്‍ ഇനിയില്ല ഒരു വഴി
കാണും മനസ്സില്‍ എന്നും ആ മിഴി ''
ഒരുപാട് ഒരു പാട് സ്നേഹത്തോടെ .....!!!

കയ്യക്ഷരം കണ്ടു അയാള്‍ ഞെട്ടിപ്പോയി .

കൌമാരകാലത്തെ , പൂവിടാതെ പോയ ഒരു പ്രണയത്തിന്റെ ,
നിറം മങ്ങിയ ഓര്‍മ്മയുടെ സുഗന്ധം എവിടെ നിന്നോ ഒഴുകിവരുന്ന പോലെ അയാള്‍ക്ക്‌ തോന്നി . പറയാന്‍ മറന്ന പ്രണയത്തിന്റെ മറക്കാനാവാത്ത പരിഭവം പോലെ ആ സന്ദേശം
അയാളെ എങ്ങോട്ടൊക്കെയോ കൂട്ടി ക്കൊണ്ടു പോയി .

അവള്‍ തുടര്‍ന്ന് എഴുതിയത് അയാള്‍ ആകാംക്ഷയോടെ വായിച്ചു

''വായിക്കാറുണ്ട് . ഇന്നലെ എന്തോ തെരയുന്നതിനിടയില്‍ ആണ് പഴയ ഓട്ടോഗ്രാഫ് കിട്ടിയത് .
കഴിഞ്ഞ 'പ്രണയ ദിന'ത്തിന് എഴുതിയ പോസ്റ്റ്‌ വായിച്ച അന്നേ മനസ്സിലുണ്ട് വെറുതെ ഒന്ന് സംസാരിക്കണം എന്ന് . പിന്നെ വേണ്ടെന്നു വെച്ചു .

ഈ ഓട്ടോഗ്രാഫ് കണ്ടപ്പോള്‍ ആ ആഗ്രഹം നീട്ടി കൊണ്ട് പോകേണ്ട എന്ന് കരുതി .

ഇപ്പോഴും മനസ്സിലുണ്ട് എന്ന് മനസ്സിലായി .
സന്തോഷം തോന്നി . നന്ദി .

വിശേഷങ്ങള്‍ ഒന്നും ചോദിക്കുന്നില്ല .
സുഖമാണ് എന്നറിയാം .

എനിക്കും സുഖമാണ് .
സന്തുഷ്ടമായ ജീവിതം .
മക്കളും ഭ ര്‍ ത്താവും കുടുംബവും ഒക്കെയായി സസുഖം കഴിയുന്നു .

ഇതിനു മറുപടി വേണ്ട . പിന്തുടരുകയും ചെയ്യരുത് !!!

''കാണാനില്ല ഇനി ഒരു വഴി '' എന്ന വരി , ഇന്ന് 'ആരെയും എവിടെയാണെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാനുണ്ട് വഴി 'എന്നായിരിക്കുന്നു .

ദൂരെ നിന്ന് കാണാം . അതാണ്‌ നമ്മെ ഇഷ്ടപ്പെടുന്ന , നാം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നല്ലത് ..!!
നല്ലത് വരട്ടെ .

ഈ പ്രൊഫൈല്‍ അധികം വൈകാതെ ഡി ആക്റ്റിവേറ്റ് ചെയ്യും .
ഗുഡ് ബൈ !!

ജൂണ്‍



ഓരോ ജൂണ്‍ വരുമ്പോഴും ഞാനൊരു നെടുവീര്‍പ്പിടും .
'ധൃതി' നഷ്ടപ്പെടുത്തിയ എന്റെ ഒരു വയസ്സ് ഓര്‍ത്ത്‌ സങ്കടപ്പെടും .
സ്ലേറ്റും പെന്സിലും ഒക്കെ വാങ്ങി ജ്യേഷ്ടനെ , സ്കൂളിലേക്ക് ചേര്‍ക്കാന്‍ കൊണ്ടു പോകു മ്പോള്‍ വാശി പിടിച്ചു ..
''മ്മാ ന്നീം ഇസ്കൂളി ചേര്‍ക്കണം ..'' ഞാന്‍ മോങ്ങാന്‍ തുടങ്ങി

ഒടുവില്‍ ഉമ്മ പറഞ്ഞു : 'ന്നാ ന്റെ കുട്ടീം പോന്നോ ..'
ഞാനും പോയി .
അഞ്ചു വയസ്സായാലേ സ്കൂളില്‍ ചേര്‍ക്കൂ എന്ന് മാഷ്‌ പറഞ്ഞു .
എനിക്ക് നാലേ ആയിട്ടുണ്ടായിരുന്നുള്ളൂ .
അത് കേട്ടപ്പോള്‍ ഉമ്മ മാഷോട് പറഞ്ഞു :
'ന്നാ ഓന് ഒരു വയസ്സ് കൂട്ടി എയ്തിക്കളീ .. '
അങ്ങനെ നാലാം വയസ്സിലെ ഞാന്‍ അഞ്ചാം വയസ്സുകാരനായി .
ഒരു വയസ്സ് ഫ്രീ ആയിക്കിട്ടി !!

ഒറ്റയടിക്ക് നാലാം വയസ്സുകാരന് ഒന്നാം ക്ലാസ്സിലേക്ക് പ്രൊമോഷന്‍ .
ഒരു വയസ്സിന്റെ ബോണസും

ഉമ്മാക്ക് അന്ന് അറിയില്ലല്ലോ ഒരു വയസ്സിന്റെ വില .
ഇവന്‍ ഒരു ഗവണ്മെന്റ് ജീവനക്കാരന്‍ ആവുമെന്നും മാഷ് ആവുമെന്നും ഒരു കൊല്ലം പോയാല്‍ അത് വല്യ നഷ്ടമാകും എന്നൊന്നും അന്ന് പാവം എന്റെ ഉമ്മയുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ ...!!!

ഈ സങ്കടം പറയുമ്പോഴൊക്കെ പെങ്ങള്‍ പറയും :
''അങ്ങനെ മാണം അനക്ക് . അല്ലെങ്കിലും അനക്ക് വല്യ ധ്റുതി അല്ലെ എല്ലാറ്റിനും .. ച്ചും പറ്റി ...!!

പലവക



അനാഥാലയം
------------------

കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു ഭിക്ഷാടനം നടത്താനോ
ബാലവേല ചെയ്യിക്കാനോ
ചുവന്ന തെരുവില്‍ കൊണ്ട് പോയി വില്‍ക്കാനോ ഒന്നുമല്ല

വയര്‍ നിറയെ ഭക്ഷണം കൊടുത്ത്
നല്ല വസ്ത്രം അണിയിച്ചു
മികച്ച വിദ്യാഭ്യാസം കൊടുത്ത്
ഉത്തമ പൌരന്മാരായി വളര്‍ത്തിക്കൊണ്ടു
വരാനല്ലേ അവരെ കൊണ്ട് വന്നത് ?

ദാരിദ്ര്യത്തിന്റെ അഴുക്കു ചാലില്‍ നിന്ന്
സംരക്ഷണത്തിന്റെ തണലിലേക്കല്ലേ
അവരെ ആനയിച്ചത് ..?
ചേരികളില്‍ ചേറില്‍ പുതഞ്ഞു തീര്‍ന്നു പോകുമായിരുന്ന
തെരുവ് മക്കളെ വിവരവും വിദ്യാഭ്യാസവും നല്‍കി
വളര്‍ത്തിക്കൊണ്ടു വരാനല്ലേ കൊണ്ട് വന്നത് ?

ആ മക്കളുടെ കണ്ണില്‍ തെളിഞ്ഞ പ്രകാശം 'മനുഷ്യക്കടത്ത്' എന്ന വായില്‍ കൊള്ളാത്ത വാക്കുകളൊക്കെ ഉപയോഗിച്ച്
ഊതിക്കെടുത്തല്ലേ വിവരദോഷികളേ ... പ്ലീസ് !!!




സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക


--------------------------------------------------

കേരളത്തില്‍ നിലവിലുള്ള എല്ലാ ആത്മീയ / ജീവ കാരുണ്യ / ധര്‍മ്മ കേന്ദ്രങ്ങളും നിയപരമായും എല്ലാം തികഞ്ഞ രീതിയിലും ആണ് നടക്കുന്നത് എന്ന് അഭിപ്രായമില്ല .
ഒരു പാട് കൊള്ളരുതായ്മകളും അവിഹിത വഴികളിലൂടെ സഞ്ചരിക്കുന്നവയും കൂട്ടത്തിലുണ്ടാവും. ഞെട്ടിക്കുന്ന പല കഥകളും ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പുറത്തു വന്നിട്ടുണ്ട് . ഇനി വരാനിരിക്കുന്നുമുണ്ട് .

വൃത്തികെട്ട മനസ്സുള്ള ആളുകള് / ധനമോഹികള്‍ / കാരുണ്യവും ആത്മീയതയും മതവും വരെ കച്ചവടമാക്കി കീശ വീര്‍പ്പിക്കുന്നവര്‍ / നടത്തുന്ന സ്ഥാപനങ്ങള്‍ ഒരുപാടുണ്ട് .
വല്ല വിവാദവും ഉണ്ടാകുമ്പോള്‍ മാത്രമാണ് അത്തരം കേന്ദ്രങ്ങളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുക . പക്ഷേ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ഒരു സമീപനം ആ രീതിയില്‍ നടക്കുന്ന എല്ലാ സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും അടച്ചാക്ഷേപിക്കുക എന്നതാണ് .

ഒന്നോ രണ്ടോ അച്ഛന്‍മാര്‍ സ്വന്തം മോളെ പീഡിപ്പിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാ അച്ഛന്‍മാരും തെമ്മാടികളാണ് എന്ന് പറയും പോലെയാവും അത് .

നല്ലതും വ്യാജനും വേര്‍തിരിക്കപ്പെടണം . വിഹിതമായി നടക്കുന്നവയും അവിഹിതമായി നടക്കുന്നവയും തിരിച്ചറിയപ്പെടണം . അത് ഏതുവിഭാഗം നടത്തുന്നവ ആണെങ്കിലും .

ഇപ്പോള്‍ നമ്മുടെ പ്രധാന വിഷയം യതീംഖാനകളാണ്.
കേരളത്തിലെ എല്ലാ അനാഥശാലകളെ കുറിച്ചും എനിക്ക് അറിയില്ല .
രണ്ടെണ്ണം അറിയാം .

ഒന്ന് എന്റെ സമീപപ്രദേശത്തു പ്രവര്‍ത്തിക്കുന്നത് . അത് നടത്തിക്കൊണ്ടു പോയിരുന്നത് ഒരു നിഷ്കളങ്കനായ / നിസ്വാര്‍ത്ഥനായ പണ്ഡിതന്‍ ആയിരുന്നു . അത് കൊണ്ട് തന്നെ ആ സ്ഥാപനം ഞങ്ങളുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നു നില്ക്കുന്നു അന്നും ഇന്നും . ഇന്ന് അദ്ദേഹം ഇല്ല . എങ്കിലും തികച്ചും സുതാര്യമായി തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത് . അവിടെ ഒരുപാട് സ്ഥാപനങ്ങള്‍ പ്രവ ര്‍ ത്തിക്കുന്നുണ്ട് .
അവിടെ നടക്കുന്ന അധ്യാപക നിയമന ങ്ങളില്‍ പോലും അവിടെ പഠിച്ച കുട്ടികള്ക്ക് ആണ് പ്രഥമ പരിഗണന . കോഴ എന്ന പരിപാടിയേ ഇത്തരം നിയമനങ്ങളില്‍ ഇല്ല .

അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ മതവിഭാഗത്തിലെ കുട്ടികളും പഠിക്കുന്നുണ്ട് .
അവിടെ പഠിച്ചു ഉന്നത തലങ്ങളില്‍ എത്തിയ ഒരു പാട് പേരെ എനിക്ക് നേരിട്ടറിയാം . ആ കൂട്ടത്തില്‍ എന്റെ കൂടെ പഠിച്ചവരും ഉണ്ട് .

മറ്റൊരു അനാഥശാല ഞാന്‍ മുമ്പ് അദ്ധ്യാപകന്‍ ആയി ജോലി ചെയ്തിരുന്ന ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ളതാണ് . അവിടെയും കാര്യങ്ങള്‍ നല്ല നിലയില്‍ സുതാര്യമായി നടക്കുന്നു എന്നാണു ഞാ ന്‍ മനസ്സിലാക്കിയത് . അവിടെ പഠിച്ച എന്റെ ശിഷ്യന്മാന്‍ കൂടി ആയ കുട്ടികളില്‍ എഞ്ചിനീയറും ഡോക്ടറും അധ്യാപകനും രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവ ര്‍ത്തകരും കോളേജ് അധ്യാപകരും ഒക്കെ ആയ ഒരു പാട് വ്യക്തികളെ നേരിട്ടറിയാം .

ഇവരൊക്കെ അന്ന് ഇങ്ങനെ ഒരു അഭയകേന്ദ്രത്തില്‍ എത്തിയില്ലായിരുന്നു വെങ്കില്‍ അവര്‍ വല്ല കുറ്റവാളികളോ അക്രമികളോ തീവ്ര വാദികളോ ഒക്കെ ആയി മാറിയേനെ .

ഇതൊക്കെ കണ്ടാണ്‌ കാരുണ്യത്തിന്റെയും ഉദാരതയുടെയും കൈക ള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് നീളുന്നത് .

കാലം മാറി . ജനങ്ങളും മാറി . അതിനോടൊപ്പം സ്ഥാപനങ്ങളും മാറി .
ഒരു കാലത്ത് യതീം ഖാനകളിലേക്ക് കുട്ടികള്‍ ഒഴുകുകയായിരുന്നു .
അന്ന് അഗതികള്‍ക്കും അനാഥ ക ള്‍ക്കും വല്ലാത്ത ഒരു അഭയം തന്നെയായിരുന്നു അവ .

ഇന്ന് അനാഥ ശാലകളില്‍ കുട്ടികള്‍ കുറവാണ് . ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാ ന്‍ കുട്ടികള്‍ വിമുഖത കാണിക്കുന്നു . എങ്കില്‍ അതിനര്‍ത്ഥം കേരളം ഒരു പാട് കാര്യങ്ങളി ല്‍ സ്വയം പര്യാപ്തത നേടി എന്നാണ് .

ഞാന്‍ മനസ്സിലാക്കുന്നത് , നാട്ടില്‍ ആവശ്യമായ തൊഴിലാളികളെ ജോലിക്ക് കിട്ടാത്ത സാഹചര്യം വന്നപ്പോ ള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നമ്മുടെ നാട്ടിലേക്ക് ഒഴുകിയത് പോലെ ഇവിടെ കിട്ടാതെ വന്നപ്പോ ള്‍ അന്യ സംസ്ഥാനങ്ങളി ല്‍നിന്ന് കുട്ടികളെ കൊണ്ട് വരാന്‍ അധികൃതരെ പ്രേരിപ്പിച്ചു കാണണം .

കാരണം പാവങ്ങളുടെ അഭയ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങ ള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരാശയം ആവണം ഇത് .
അനാഥ ശാലകളില്‍ കുട്ടികള്‍ കുറവാണ് എന്ന് കരുതി ഈ സ്ഥാപന ങ്ങള്‍ അടച്ചു പൂട്ടുകയാണോ വേണ്ടത് ?
ഇവിടെ ജോലി ചെയ്തു ഉപജീവനം നടത്തുന്ന കുറെ മനുഷ്യരില്ലേ ?

അനാഥ കളുടെ പേരില് സംഭാവന ചെയ്ത ആളുകളുടെ മനസ്സും ആസ്തിയും വെറുതെ നശിപ്പിക്കണമോ ?

ഇത്തരം ചോദ്യങ്ങള്ക്കുള്ള ഉത്തരമായി ട്ടാവണം നമ്മുടെ നാട്ടില്‍ കുട്ടികളെ കിട്ടുന്നില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വന്നു പഠിപ്പിക്കാം എന്ന ആശയം വന്നത് .

അത് ഒരു വിശാലമായ കാഴ്ചപ്പാട് ആയിട്ടാണ് എനിക്ക് തോന്നുന്നത് .
മറ്റു സംസ്ഥാനങ്ങളും നമ്മുടെത് പോലെയാവട്ടെ . ഇവിടെ നിന്ന് പഠിക്കാ ന്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോകും പോലെ അവിടുന്ന് ഇങ്ങോട്ടും വരട്ടെ .

പക്ഷേ സംസ്ഥാനം വിടുമ്പോള്‍ , കുട്ടിക ള്‍ വരികയല്ല കൂട്ടിക്കൊണ്ടു വരികയാണ് എന്ന് വരുമ്പോള്‍ , സ്വാഭാവികമായും ഉണ്ടാകാവുന്ന ചില നിയമ പ്രശ്ന ങ്ങ ള്‍ / ഇടനിലക്കാര്‍ / തുടങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച വരാനുള്ള സാധ്യതക ള്‍ ഏറെയാണ്‌ .
അതാണ്‌ ഇവിടെ സംഭവിച്ചത് .

അത് അന്വേഷിച്ചു കണ്ടെത്തി അത്തരം അപാകതക ള്‍ മേലില്‍ ഉണ്ടാകാതെ നോക്കുകയും കുറ്റക്കാര്‍ ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യുകയാണ് പുതിയ വിവാദത്തിന്റെ വെളിച്ചത്തില്‍ വേണ്ടത് .

കുട്ടികളെ കൊണ്ട് വന്നതില്‍ നിയമപരമായി എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ അത് അന്വേഷിക്കുകയും കുറ്റ ക്കാ ര്‍ ക്കെതിരെ ശക്തമായ നടപടി എടുക്കുകയും വേണം .
നിയമ ലംഘനം യാത്രയിലോ രേഖയിലോ നന്നേ ചെറുതോ വലുതോ ഏതായാലും അന്വേഷിക്കണം . കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം . പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവ ര്‍ ത്തിക്കുന്നവ ര്‍ എന്ന നിലക്ക് . അധ്യാപക ര്‍ തന്നെ കള്ള വണ്ടിക്കും കൃത്രിമത്വത്തിനും കൂട്ട് നില്ക്കാ ന്‍ പാടില്ല .

പിന്നെ രക്ഷിതാക്കള്‍ അറിയാതെ അല്ല കുട്ടികള്‍ വന്നത് എന്ന കാര്യം ശ്രദ്ധേയമാണ് .
രക്ഷിതാക്കള്‍ കുട്ടികള്‍ പഠിച്ചു നന്നാവട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് അവരെ അയച്ചത് എന്ന്
വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നുണ്ട് .

പക്ഷേ ഈ വിഷയം വിവാദമായ ഉടനെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ
പ്രസ്താവനകള്‍ ആണ് നി ര്‍ഭാഗ്യ കരമായി പോയത് .
ഒരന്വേഷണവും തെളിവും ലഭിക്കും മുന്‍ പേ വലിയ പ്രത്യാഘാത തങ്ങ ള്‍ ക്ക് വഴിമരുന്നിടും വിധമുള്ള പ്രസ്താവനയും അതില്‍ പിടിച്ചുള്ള പ്രചാരണങ്ങളും ആണ് നടന്നത് .

ഒരു വിഷയം വീണു കിട്ടുമ്പോഴേക്കും അതിനെ പര്‍വതീ കരിക്കാനും വഴി തിരിച്ചു വിടാനും വര്‍ ഗ്ഗീയ വത് ക്കരിക്കാനും ഉള്ള ആസൂത്രിത നീക്കങ്ങള്‍ നമ്മുടെ സാമൂഹ്യ അന്തരീക്ഷം കലക്കാനെ ഉതകൂ.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം .
യത്തീ മുകളുടെ പേരില് ആരെങ്കിലും വഴി വിട്ടു സഞ്ചരിച്ചിട്ടുണ്ട് എങ്കില്‍ മാതൃകാ പരമായി ശിക്ഷിക്കണം . അത് ഇത്തരം രംഗങ്ങളില്‍ പ്രവര്‍ ത്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കണം .

അതോടൊപ്പം നിരപരാധിക ള്‍ ഒരു കാരണ വശാലും ക്രൂശി ക്കപ്പെടരുത് .
സത്യസന്ധമായ , കുറ്റമറ്റ അന്വേഷണം നടക്കണം .
മു ന്‍വിധിയോ മുന്‍ ധാരണയോ നേരത്തെ തയ്യാറാക്കിയ തിരക്കഥയോ അ നുസരിച്ചു ആവരുത് അന്വേഷണം .

ഏറ്റവും കാതലായ വിഷയം നമ്മുടെ നാട്ടി ല്‍ നിലവിലുള്ള സൌഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുക തന്നെയാണ് .
കുറ്റവാളികളെ ഒറ്റപ്പെടുത്തുക .
നിരപരാധികളെ ക്രൂശിക്കാതിരിക്കുക
സദുദ്യമങ്ങളെയും കാരുണ്യ പ്രവര്‍ത്തനങ്ങളെയും സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക




അറിവിന്‍ മധു നുകരാനെത്തിയ കുഞ്ഞു തുമ്പികളെ
-------------------------------------------------------അറിവിന്‍ മധു നുകരാനെത്തിയ കുഞ്ഞു തുമ്പികളെയാണ് 
ഭീമാകാരമായ പരുത്ത തുമ്പിക്കൈകള്‍ കൊണ്ട് കോരിയെടുത്തു
ചിറകുകള്‍ പിഴുത് വന്നിടത്തേക്കു തന്നെ ചുഴറ്റി എറിഞ്ഞത് !

ചോറിനും അറിവിനും വേണ്ടിയാണ് അവര്‍ വന്നത്
ചേറിലേക്കും ചെളിയിലേക്കും ആണ് നിങ്ങളവരെ വീണ്ടും വലിച്ചെറിഞ്ഞത്.

രേഖയില്ലെന്ന പേരും പറഞ്ഞു ആട്ടിയോടിക്കും മുമ്പ്
ആ കുഞ്ഞു കൈക്കുമ്പിളുകളിലേക്ക് ഒന്ന് നോക്കാമായിരുന്നില്ലേ ദുഷ്ടന്മാരെ .. ?
അവിടെ കാണുമായിരുന്നു തലങ്ങും വിലങ്ങും ഒരുപാട് രേഖകള്‍ ..
ചെളിപുരണ്ട ദാരിദ്ര്യ രേഖകള്‍ ..!!!

മനുഷ്യക്കടത്ത് മനുഷ്യക്കടത്ത് എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു പറയുന്നുണ്ടല്ലോ . ആ പറയുന്ന നിങ്ങളുടെയൊക്കെ ഉള്ളില്‍ 'മനുഷ്യത്വം 'എന്ന ഒരു വികാരം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടോ ?

നിതാഖാത്ത് എന്ന സൗദി നിയമം എന്താണെന്ന് അറിയുമോ നിങ്ങള്ക്ക് .
മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നു അനധികൃതമായി ഇവിടെ താമസിക്കുന്ന
വിദേശികളോട് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ ശരിയാക്കണം എന്നിട്ട് ഇവിടെ
നില്‍ക്കണം . അതിനു പറ്റുന്നില്ലെങ്കില്‍ നല്ല നിലക്ക് നാട്ടിലേക്ക് പോകണം എന്നായിരുന്നു
ആ നിയമത്തിന്റെ താത്പര്യം . അതിനു അവര്‍ക്ക് മതിയായ സമയ പരിധി നിശ്ചയിച്ചു
ആവശ്യമായ സമയവും കൊടുത്തു .പിന്നെയും പിന്നെയും പലവട്ടം ആ അവധി നീട്ടിക്കൊടുത്തു .

അന്യ നാട്ടില്‍ നിന്ന് ജോലിക്ക് വന്ന തൊഴിലാളികളോട് പോലും ഈ 'നിലപാട് ' സ്വീകരിച്ചതിനെതിരെ നമ്മളൊക്കെ കുറെ ഒച്ച വെച്ചതാണ് . ഓര്‍മ്മയുണ്ടോ അതൊക്കെ ?

ഇവിടെ കൊച്ചു കുട്ടികള്‍ പഠിക്കാ ന്‍ വന്നത് രേഖയില്ലാതെ ആണെങ്കില്‍
രേഖ ശരിയാക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് .
അവരെ നിഷ്ക്കരുണം നി ര്‍ദ്ദയം നി ര്‍ലജ്ജം ഇങ്ങനെ ആട്ടി വിടുകയായിരുന്നോ ?
കഷ്ടം!!!

ഒരു കാര്യം കൂടി :

ആ കുട്ടികളെ തിരിച്ചയച്ചപ്പോള്‍ ഒരു വിശദമായ ചെക്ക് അപ്പ് കൂടി നടത്തേണ്ടിയിരുന്നു .
അവരുടെയൊക്കെ കിഡ്നി യഥാ സ്ഥാനത്തു ഉണ്ടോ എന്ന് അറിയാന്‍ . വരുന്ന വഴിക്ക് ഏതെങ്കിലും സ്റ്റേഷനില്‍ വെച്ച് അവരുടെ കിഡ്നി എങ്ങാനും ആരെങ്കിലും അടിച്ചു മാറ്റിയിട്ടു ണ്ടെങ്കിലോ . പറയാന്‍ പറ്റില്ല !!!



 'ആരാടാ' 
-----------
കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളും
സ്ത്രീകളും സ്ക്കൂള്‍ കുട്ടികളും അമ്മമാരും അമ്മൂമ്മമാരും അടക്കം എല്ലാവരും
ദിവസവും ചുരുങ്ങിയത് ഒരു പത്തു വട്ടമെങ്കിലും
പല്ലിറുമ്മി ഓര്‍ക്കുന്ന ഒരേ ഒരു മന്ത്രിയെ കാണൂ .
അത് 'ആരാടാ' എന്ന് ചോദിക്കേണ്ട ആവശ്യമേ ഇല്ല ..!!!


ഇന്നലെ കുറച്ചു നേരം ഇവിടെ എന്തോ ഒരു കാരണം കൊണ്ട് കറന്റ് പോയി .
രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് വരികയും ചെയ്തു .
അപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റിലിരുന്നു ജോലി ചെയ്യുന്ന സുഹൈല്‍
ചോദിക്കുകയാ . പടച്ചോനെ ആര്യാടനെങ്ങാനും ഉമ്രക്കു വന്നോ ?



സാധാരണ വീട്ടിലേക്കു വിളിക്കുക വൈകുന്നേരം റൂമിലെത്തി യിട്ട് ആണ് . അപ്പോള്‍ നാട്ടില്‍ ഒരു ഏഴര മണി ആയിട്ടുണ്ടാകും .
മിനിഞ്ഞാന്ന് വിളിക്കുമ്പോള്‍ രണ്ടാമത്തെ മോളാ ഫോണെടുത്തത്
അപ്പോള്‍ അവള്‍ പറഞ്ഞു : ഇവിടെ കറന്റ് പോയതാ ഉപ്പാ
ഞാന്‍ മോളിലാ . മ്മീറ്റും താഴെ ആണ് .
അപ്പോള്‍ ഞാന്‍ പറഞ്ഞു :
എന്നാ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കണം കെ ട്ടോ ..
പിറ്റെന്നു ഓഫീസില്‍ നിന്ന് വിളിച്ചപ്പോള്‍ ഞാനവളോട് ചൂടായി
ഇന്നലെ കറന്റ് വന്നിട്ട് മിസ്സ്‌ അടിക്കാന്‍ പറഞ്ഞിട്ട് എന്തെ അടിക്കാഞ്ഞൂ ?
അപ്പോ മോള് പറയുകയാ .
''അതിനു കറന്റ് വന്നിട്ട് വേണ്ടേ ..."


വലി


എനിക്ക്
കണ്ടുകൂടാത്ത ഒരു വലി
പുകവലി
കേട്ടുകൂടാത്ത വലി
കൂര്‍ക്കം വലി
ഒഴിച്ച് കൂടാനാവാത്ത വലി
ശ്വാസം വലി
ഇഷ്ടപ്പെട്ട വലി
വടം വലി
കുട്ടിക്കാലത്ത് മാറോട് ചേ ര്‍ത്ത് കൊണ്ട് നടന്ന വലി
പാഠാവലി

എനിക്ക് തീരെ ഇഷ്ടമില്ലാത്തതും
രാഷ്ട്രീയക്കാര്‍ക്ക് ഒഴിച്ച് കൂടാനാവാത്തതുമായ വലി
ചരടു വലി

സംഭവം നടക്കുമ്പോ ള്‍ ദേഷ്യം വരികയും
പിന്നീട് ആലോചിക്കുമ്പോള്‍ ചിരി വരികയും ചെയ്യുന്ന ഒരു വലി കൂടിയുണ്ട്

ഒരു പുതപ്പിനുള്ളില്‍ കിടക്കുമ്പോള്‍
വല്ലാതെ തണുക്കുന്ന നേരത്ത്
പുതപ്പിന് വേണ്ടി
ഞാനും അവളും
അങ്ങോട്ടും ഇങ്ങോട്ടും
മത്സരിച്ചു നടത്തുന്ന
പിടിവലി !!

No Smoking



ഓഫീസിലേക്ക് പോകുമ്പോള്‍ 'പുകവലി' ചിന്തയാണ് മനസ്സിലുണ്ടായിരുന്നത് . കാരണം രാവിലെ വാ ര്‍ത്ത കേള്‍ ക്കുമ്പോള്‍ ഇന്ന് 'ലോക പുകവലി വിരുദ്ധ ദിനം' ആണ് എന്ന് എഴുതി കാണിക്കുന്നത് കണ്ടു . വഴിയിലുടനീളം ഒരു പാട് പുകവലിക്കാരെ കണ്ടു . എന്റെ ഓഫീസിലേക്ക് കേറി വരുന്ന സ് റ്റയര്‍ കേസിലും നിറയെ 'വലിച്ചു വലിച്ചെറിഞ്ഞ' ഒരു പാട് കുറ്റികള്‍ .

എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിലേക്കാള്‍ വലി ഇവിടെയാണ്‌ കൂടുതല്‍
നമ്മുടെ നാട്ടില്‍ വലി കുറഞ്ഞു പക്ഷേ മറ്റൊന്ന് കൂടി . കുടി !!

വലിക്കും തോറും ചുരുങ്ങുന്ന ഒരു വസ്തു എന്ന കുസൃതി ചോദ്യത്തിന്
സിഗരറ്റ് എന്നാണു ഉത്തരം . എന്നാല്‍ കുസൃതിയല്ലാത്ത ഒരു ചോദ്യവും ഉത്തരവും ഉണ്ട് .
വലിക്കും തോറും ചുരുങ്ങുന്ന ഒരു സംഗതി ?
ഉത്തരം : ആയുസ്സ്

'ഒരറ്റത്ത് തീയും മറ്റേ അറ്റത്ത്‌ ഒരു വിഡ്ഢിയും' എന്ന കൊച്ചു വാചകം മാത്രം മതി ഈ ദുശ്ശീലത്തിന്റെ
പ്രത്യാഘാതവും അപകടവും മനസ്സിലാക്കാന്‍

മദ്യപാനം അതുപയോഗിക്കുന്ന ആളെ നശിപ്പിക്കുമ്പോള്‍ പുകവലി അയാളെ മാത്രമല്ല പുക പുറത്തു വിട്ടു അതു ശ്വസിക്കുന്ന നിരപരാധികളെയും കൂടി ദോഷമായി ബാധിക്കും .
പ്രത്യേകിച്ചു കുട്ടികളെ .. ആ നിലക്ക് പുകവലി ഒരു കുടുംബ / സാമൂഹിക / സാംസ്ക്കാരിക വിപത്ത് കൂടിയായി വേണം കാണാന്‍ .

പുകവലി നമ്മുടെ ശ്വാസ കോശത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയാന്‍ ഒരു കവി ള്‍ പുക എടുത്തു ഒരു വെള്ള ത്തുണി യിലേക്ക് ഒന്ന് ഊതി നോക്കിയാല്‍ മതി .
ആരോഗ്യത്തിനു മാത്രമല്ല , നമ്മുടെ ശാരീരിക സൌന്ദര്യത്തിനും പുകവലി ദോഷം തന്നെ . കൂട്ടത്തില്‍ അസഹനീയമായ ഒന്ന് പുകവലിക്കാരുടെ നാറുന്ന വായ തന്നെ .
കറുത്ത കറ പറ്റിയ ചുണ്ടുകള്‍ , കരുവാളിച്ച പല്ലുകള്‍ . ഇതിനൊക്കെ പുറമേ അതൊരു ദുശ്ശീലവും ധൂ ര്‍ ത്തും കൂടിയാണ് . കാന്‍ സര്‍ എന്ന മാരകവും ഭീകരവുമായ രോഗത്തിന് പ്രധാന കാരണവും .

ഇതൊക്കെ പറയുമ്പോഴും വലിക്കാരുടെ മനസ്സിലുണ്ടാകുന്ന ഒരു
'വികട' ചിന്ത ഈ രോഗമൊക്കെ വരാന്‍ പുക വലിക്കണം എന്നില്ലല്ലോ , എത്ര പുകവലിക്കാത്ത ആളുകള്ക്ക് ആ രോഗം വരുന്നു . കൊച്ചു കുട്ടികള്ക്കു പോലും വരുന്നില്ലേ ? ശരിയാണ് . ഉണ്ട് .

പക്ഷേ നമുക്ക് അറിയാത്ത കാരണം കൊണ്ട് വരുന്ന രോഗത്തെ നമുക്ക്
തടയാനാവില്ല . എന്നാല്‍ നമ്മുടെ കയ്യിലിരിപ്പ് കാരണം വരുന്ന രോഗം
നമ്മെ വല്ലാതെ സ്വയം ശപിക്കാന്‍ ഇടയാക്കും .
ഒരു രോഗ നിര്‍ണ്ണയം കഴിഞ്ഞു നിങ്ങളുടെ ഈ രോഗത്തിന് കാരണം നിങ്ങളുടെ പുകവലിയാണ് എന്ന് ഒരു ഡോക്ടര്‍ പറയുമ്പോഴേ ആ ഞെട്ടലി ന്റെയും കുറ്റബോധത്തിന്റെയും ആഘാതം അറിയൂ .

നാം ശ്രദ്ധിച്ചാല്‍ നമുക്ക് കൊള്ളാം
അല്ലെങ്കില്‍ നമ്മുടെ ജീവിതം പുകച്ചു തള്ളാം

വെറുതെ വലിച്ചു കളയാനുള്ളതല്ല നമ്മുടെ ഈ വിലപിടിപ്പുള്ള ജീവിതം
പുക വലിച്ചു ജീവിതം പുകക്കണോ ?
പുക , അത് വലിക്കുന്നവനെ മാത്രമല്ല
ചുറ്റുമുള്ളവരെ കൂടി പുകയ്ക്കുന്നു

ഓര്‍ക്കാം നമുക്ക് .
''പുക വലി അന്ത്യ ശ്വാസം വലി അകാലത്തില്‍ ആക്കും ''. ജീവിതത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും
അത് കൊണ്ട് , വലിച്ചെറിയുക
ജീവിതം വലിച്ചെറിയുന്ന പുകവലിയെ !!

ഒരു പാട് ദോഷങ്ങളും അപകടങ്ങളും ഉണ്ടെങ്കിലും പുക വലിക്കാരന്
ചില 'നേട്ടങ്ങള്‍' കിട്ടാനുണ്ട് . മറ്റ് ആ ര്‍ക്കും കിട്ടാന്‍ സാധ്യതയില്ലാത്തവ .
(കൊച്ചു ക്ലാസ്സില്‍ ഒരു പാഠ പുസ്തകത്തില്‍ പഠിച്ച ഓ ര്‍ മ്മയ്ക്ക് )

1) മുടി നരക്കില്ല
2) വീട്ടില് കള്ളന്‍ കേറില്ല
3) നായ കടിക്കില്ല !!!

മുടി നരക്കും മുന്പേ മരിക്കും
രാത്രി മുഴുവനും ചുമക്കുന്നത് കൊണ്ട് വീട്ടില്‍ ആളുറങ്ങിയിട്ടില്ല എന്ന് കരുതി കള്ളന്‍ വരില്ല
പുക വലിക്കുന്നവന് നിവര്‍ന്നു നടക്കാന്‍ കഴിയില്ല . അതുകൊണ്ട് കയ്യില്‍ വടിയുണ്ടാവും .
അത് കണ്ടു നായ അടുക്കില്ല !!
---------------------------------------------------------
ഇത് പറയാനുള്ള യോഗ്യത :
ഇപ്പോള്‍ യോഗ്യത ചോദ്യം ചെയ്യുന്ന കാലമാണല്ലോ
ഞാനിത് വരെ പുക വലിച്ചിട്ടില്ല !!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്